മാവേലിക്കര: മാവേലിക്കര ജില്ലാകോടതി കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഫോണ്‍സന്ദേശം. ഇന്നലെ രാവിലെ പത്തോടെയാണ് മാവേലിക്കര എസ്ഐ ഇ.അജീബിന്റെ മൊബൈലിലേക്കാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ഒന്ന്, മൂന്ന് കോടതികളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്.
ഇതേതുടര്‍ന്ന് ഉടന്‍ തന്നെ കോടതികള്‍ നിര്‍ത്തിവെച്ച് ചെങ്ങന്നൂര്‍ ഡിവൈഎസ്പി: കെ.ആര്. ശിവസുതന്‍പിള്ള, മാവേലിക്കര സിഐ: പി.ശ്രീകുമാര്‍, എസ്ഐ ഇ.അജീബ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം എത്തി പരിശോധന നടത്തി.
കോടതി മുറിയില്‍ നിന്ന് ഉടമസ്ഥരില്ലാത്ത രണ്ട് ബാഗുകള്‍ കണ്ടെടുത്തെങ്കിലും അവയില്‍ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. പതിനൊന്നരയോടെ ആലപ്പുഴയില്‍ നിന്നും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി. കോടതി മുറികളും വളപ്പും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടൈത്താന്‍ കഴിഞ്ഞില്ല.
സൗദി അറേബ്യയിലുള്ള മൊബൈല്‍ നമ്പരില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്ന് പോലീസ് പറഞ്ഞു. മൊബൈലിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് വന്‍ജനക്കൂട്ടം കോടതി വളപ്പില്‍ തടിച്ചുകൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: