ഗതേ സുതേ സുരേന്ദ്രോളപി സമാഹൂയ സുരാനഥ
യമവായുധനാദ്ധ്യക്ഷവരുണാനിദ മൂചിവാന്‍
മഹിഷോ നാമ ദൈത്യേന്ദ്രോ രംഭപുത്രോ മഹാബല:
വരദര്‍പ്പമദോന്മത്തോ മായാഗത വിചക്ഷണ:
വ്യാസന് തുടര്‍ന്നു: മഹിഷന്റെ ദൂതന് മടങ്ങിയപ്പോള്‍ ദേവേന്ദ്രന് തന്റെ കൂടെയുള്ള വരുണന്, വായു, അഗ്നി, കുബേരന് തുടങ്ങിയ ദേവന്മാരെ അടുത്തു വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘രംഭാസുരന്റെ മകന് മഹിഷന് നമ്മെ വന്നു വെല്ലുവിളിച്ചു പോയിട്ടുണ്ട്. വരബലം കൊണ്ട് അഹങ്കാരം മൂത്തവനും മായാജാലക്കാരനുമാണ് മഹിഷാസുരന്. അവന് സ്വര്‍ഗ്ഗം സ്വന്തമാക്കണമത്രേ! ‘ശക്രാ നീ ദേവലോകംവിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളുക, അല്ലെങ്കില്‍ മഹിഷനെ ആശ്രയിച്ചു കഴിയുക’ എന്നതാണ് അവന്റെ ദൂത്. അവന്റെ ദയാവായ്പ്പിനെപ്പറ്റിയും ദൂതന് പറഞ്ഞു. അല്ല, എതിര്‍ക്കാനാണ് ഭാവമെങ്കില്‍ യുദ്ധത്തിനൊരുങ്ങിക്കൊള്ളാനും പറഞ്ഞിരിക്കുന്നു.’
‘എത്ര ദുര്‍ബ്ബലനാണെന്ന് കരുതിയാലും ശത്രുവിനെ നാം അവഗണിക്കരുത്. ഇവന്റെ കാര്യത്തില്‍ പ്രത്യേകിച്ചും നാം ശ്രദ്ധിക്കണം. ആള്‍ക്ക് വരബലം വേണ്ടുവോളമുണ്ട്. നമ്മുടെ ശക്തിയും യുക്തിയും വേണ്ടതുപോലെ ഉപയോഗിക്കണം. പിന്നെ ജയപരാജയങ്ങള്‍ ദൈവെച്ഛപോലെയല്ലേ വരൂ. ഈ ദുഷ്ടനുമായി സന്ധിയൊന്നും വേണ്ട. അതുകൊണ്ട് നമുക്ക് ആലോചിച്ചുവേണം മുന്നോട്ടു നീങ്ങാന്‍. പെട്ടെന്ന് ചാടി പുറപ്പെടുകയൊന്നും വേണ്ട. സത്യമറിഞ്ഞുവരാന്‍ കഴിവുള്ള ചാരന്മാരെ നമുക്കയക്കാം. അസുരന്മാരുടെ സൈന്യത്തിന്റെ നേതാവാരെന്നും സൈന്യത്തിന്റെ വലുപ്പം, എണ്ണം, കഴിവ്, അവരുടെ ദൗര്‍ബ്ബല്യം, എല്ലാം ചാരന്മാര് മനസ്സിലാക്കിവന്നു പറയട്ടെ. ധൃതിവെച്ച് കാര്യങ്ങള്‍ ചെയ്ത് വെറുതെ ആപത്തില്‍ ചാടേണ്ടല്ലോ. ഒന്നുകില്‍ നമുക്ക് ദൈത്യര്‍ക്ക് കടക്കാന്‍ കഴിയാത്ത ഒരു കോട്ടകെട്ടാം. നമുക്ക് ഈ കാര്യത്തില്‍ ഒത്തൊരുമ വേണം. രോഗമറിയാതെ ഔഷധം തീരുമാനിക്കാന്‍ ആവില്ലല്ലോ. അതുകൊണ്ട് ചാരന്മാര് പുറപ്പെടട്ടെ.’
ഇന്ദ്രന് പറഞ്ഞതുപോലെ ചാരന്മാര് പോയി വന്നു വിവരമറിയിച്ചു. ശത്രുവിന്റെ സൈന്യ സന്നാഹങ്ങളും ബലവും അറിഞ്ഞു ദേവന്മാര് അത്ഭുതം കൂറി. തന്റെ കൂടെയുള്ളവരെ ഉല്‍സാഹപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ദേവപുരോഹിതനായ അംഗിരസ്സിനെ വിളിച്ചു വരുത്തി ഉപചാരപൂര്‍വ്വം അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞു. ‘അങ്ങേയ്ക്ക് എല്ലാമറിയാം, എന്നാലും പറയട്ടെ. അതി വീരനും ബലവാനുമായ മഹിഷന് വരബലം കൊണ്ട് അഹങ്കരിച്ച് നമ്മോടു പോരിടാന്‍ വരുന്നുണ്ട്. അതിനെ തടയാന്‍ അങ്ങേയ്ക്കുള്ള മന്ത്രശക്തികള്‍ എത്രയും വേഗം ഉപയോഗിക്കണം. അസുരന്മാര്ക്ക് അവരുടെ ഗുരുവായ ശുക്രന് മന്ത്രതന്ത്രങ്ങള്‍ പഠിപ്പിക്കുന്നു. അതുപോലെ അങ്ങും ഞങ്ങളെ നയിക്കണം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: