കേന്ദ്ര ജീവനക്കാരുടെ ശമ്പളകമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ആരെങ്കിലും പണിമുടക്കിയിട്ടല്ല. ഇപ്പോഴിതാ അവിദഗ്ധ കാര്‍ഷകേതര തൊഴിലാളികളുടെ കുറഞ്ഞ ദിവസക്കൂലി 350 രൂപയാക്കി. ഇത് 246 രൂപയായിരുന്നു. നൂറുരൂപയിലധികമാണ് വര്‍ധന. കേന്ദ്രജീവനക്കാര്‍ക്ക് രണ്ടുവര്‍ഷമായി മുടങ്ങിയ ബോണസ് ഉടന്‍ നല്‍കുന്നതിനും തീരുമാനമായി. തീരുമാനം കണക്കിലെടുത്ത് സെപ്തംബര്‍ രണ്ടിന്റെ പണിമുടക്കില്‍നിന്ന് തൊഴിലാളി സംഘടനകള്‍ പിന്മാറണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാന്‍ ചില സംഘടനകള്‍ തയ്യാറായിട്ടില്ല.
വേറെയുമുണ്ട് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങള്‍.കരാര്‍ തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. ഇവര്‍ക്ക് കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ വിജ്ഞാപനമിറക്കും. വീഴ്ചവരുത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി. അങ്കണവാടികളെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം, മാനവവിഭവശേഷി, തൊഴില്‍, വനിതാ ശിശുക്ഷേമ മന്ത്രാലയങ്ങളുടെ സമിതി പരിശോധിക്കും. ഓട്ടോറിക്ഷാ, നിര്‍മാണ തൊഴിലാളികള്‍ക്ക് ഇഎസ്ഐ നടപ്പാക്കി. പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളക്കുടിശ്ശിക തീര്‍പ്പാക്കും. ഇതിന് വകുപ്പുകളുടെയും നിതി ആയോഗിന്റെയും യോഗം ചേരും. ട്രേഡ് യൂണിയന് രജിസ്ട്രേഷന് 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് സംഘടനകളുമായുള്ള ചര്‍ച്ചക്കുശേഷം മാത്രമാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2014-15, 2015-16 വര്‍ഷങ്ങളിലെ ബോണസാണ് പ്രഖ്യാപിച്ചത്. പേയ്മെന്റ് ഓഫ് ബോണസ് ആക്ട് (ഭേദഗതി) പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരുന്നതിനാല്‍ രണ്ടുവര്‍ഷങ്ങളില്‍ ബോണസ് പ്രഖ്യാപിച്ചിരുന്നില്ല. ബോണസ് നിശ്ചയിക്കുന്നതിനുള്ള പരിധി 3500 രൂപയില്‍നിന്ന് ഇരട്ടിയാക്കി വര്‍ധിപ്പിക്കാനും ഉത്തരവായി. ഉല്പാദനക്ഷമതയുമായി ബന്ധപ്പെട്ട പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും, ഇതല്ലാത്ത നോണ്‍ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും കണക്കാക്കുന്നതിന് മേലില്‍ 3500 രൂപയുടെ സ്ഥാനത്ത് 7000 രൂപയായിരിക്കും പരിധി. കഴിഞ്ഞ ഒക്ടോബര്‍ 10നു പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ബോണസ് നല്‍കിയവര്‍ക്കു പുതുക്കിയ ബോണസ് കുടിശികയും ലഭിക്കും.
കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. പാര്‍ലമെന്റ് പാസാക്കിയ ബോണസ് ഭേദഗതി നിയമപ്രകാരം ബോണസിന് അര്‍ഹതയുള്ള ശമ്പളത്തിന്റെ പരിധി 10,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി ഉയര്‍ത്തിയത് ഏതെങ്കിലും സംഘടന ആവശ്യപ്പെട്ടതുകൊണ്ടല്ല. ബോണസ് വര്‍ധന 33 ലക്ഷം കേന്ദ്രജീവനക്കാര്‍ക്കു ഗുണം ചെയ്യും. കാര്‍ഷികയിതര തൊഴിലാളികളുടെ കുറഞ്ഞ കൂലി സംസ്ഥാനങ്ങളില്‍ കൂടുതലാണെങ്കില്‍ അതനുസരിച്ചു വര്‍ധന പ്രഖ്യാപിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
ഏത് പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ സന്നദ്ധമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എല്ലാ മേഖലയിലും അത് പ്രകടവുമാണ്. സര്‍ക്കാരിന്റെ മുന്‍ഗണന തൊഴിലാളികളും തൊഴിലില്ലാത്തവരും പട്ടിണി പാവങ്ങളുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികളെല്ലാം മുന്നോട്ടുനീക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്. ചില്ലിക്കാശിന്റെ പോലും ആനുകൂല്യം കോര്‍പ്പറേറ്റുകള്‍ക്കായി ഇതുവരെ നല്‍കിയതായി ചൂണ്ടിക്കാണിക്കാനായിട്ടില്ല. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കുമായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്.
പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേന്ദ്രം മുന്‍കൈയെടുത്ത് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതിന് തയ്യാറായത് ഭാരതീയ മസ്ദൂര്‍സംഘം മാത്രമാണ്. അവര്‍ പണിമുടക്കില്‍നിന്ന് പിന്മാറുകയും ചെയ്തു. ഇന്നത്തെ പണിമുടക്കിന് കേരളസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. ഭരണത്തിലേറി നൂറുദിവസം തികയുമ്പോള്‍ ജനങ്ങള്‍ക്ക് നല്കുന്ന കടുത്ത ദ്രോഹത്തിനാണ് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നത്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍തന്നെ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. രാജ്യം ബഹുവിധ ഭീഷണി നേരിടുകയും അവ പരിഹരിക്കാന്‍ എല്ലാവരുടെയും സഹകരണത്തോടെ ശ്രമങ്ങള്‍ നടത്തുമ്പോഴും അനാവശ്യമായി നടത്തുന്ന പണിമുടക്ക് രാജ്യദ്രോഹത്തിന് സമാനമാണ്. ഇതിനോട് ദേശസ്നേഹമുള്ളവര്‍ക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: