വ്യത്യസ്ത ബലൂച് പ്രവിശ്യകള്‍ ഒന്നിച്ച് 1666ല്‍ ഏക ബലൂച് രാഷ്ട്രം രൂപീകൃതമായി. ഇതെത്തുടര്‍ന്ന് അയല്രാജ്യങ്ങള്ക്കുമപ്പുറം ബലൂചിസ്ഥാന്‍ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചു. 18-ാം നൂറ്റാണ്ടില്‍ ബലൂച് രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്ന നൂറി നസീര്ഖാന് (1749 – 1794) എന്ന മിര്‍ നസീര്ഖാന് ബലൂച് ആണ് ബലൂചിസ്ഥാന്റെ ചരിത്രപരവും രാഷ്ട്രീയവുമായ അതിര്‍ത്തികള്‍ നിര്‍ണയിച്ചത്. 1839 നവംബര്‍ 13ന് ബലൂചിസ്ഥാനുമേല് ബ്രിട്ടീഷ് സാമ്രാജ്യം ആധിപത്യം സ്ഥാപിച്ചു. തലസ്ഥാനമായ കലാതിനെ രക്ഷിക്കാന്‍ നടത്തിയ ചെറുത്തുനില്‍പ്പിനിടെ ഹിന്ദുവായ ധനമന്ത്രി ദിവാന് ബുച്ചമള് ഉള്‍പ്പെടെ ഒട്ടേറെ ബലൂച് സര്‍ദാറുകള്‍ കൊല്ലപ്പെട്ടു. ഫ്യൂഡല്‍ കാലഘട്ടങ്ങളില്‍പോലും ഹിന്ദു ബലൂചുകള്‍ ഭരണത്തിലും ബലൂച് വനവാസി മേഖലകളിലും പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. കലാതിലെ ഖാന് ആയ മീര്‍ മെഹ്റാബ് ഖാനടക്കം പോരാട്ടത്തിനിറങ്ങി.
ഏറെക്കാലം കഴിഞ്ഞതോടെ ബലൂചിസ്ഥാന്റെ ചില ഭാഗങ്ങള്‍ ഒത്തുതീര്‍പ്പു സംഭാഷണങ്ങള്‍ വഴിയും മറ്റും ബ്രിട്ടീഷുകാര്‍ പാട്ടത്തിനു കൈമാറി. ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷ് ബലൂചിസ്ഥാന്‍ എന്നറിയപ്പെട്ടു. തലസ്ഥാനമായ കലാതിനു പുറമെ ഖരന്, മക്രാന്‍, ലിബേല സംസ്ഥാനങ്ങളും ചേര്‍ന്നതാണ് ബലൂചിസ്ഥാന്‍ രാജ്യം. ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചുപോന്ന ബലൂചിലെ സംസ്ഥാനങ്ങള്‍ക്ക് നാട്ടുരാജ്യങ്ങളുടേതിന് സമാനമായ പദവി ഉണ്ടായിരുന്നു.
1871ല്‍ പാക്കിസ്ഥാനും ഇറാനുമിടക്കുള്ള അന്താരാഷ്ട്ര അതിര്‍ത്തിയായ ഗോള്‍ഡ്സ്മിഡ് രേഖ 1871ല്‍ ബ്രിട്ടീഷുകാര്‍ വരച്ചു. ബലൂചിസ്ഥാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഇറാനിലെ ഖജര്‍ ഭരണകൂടത്തിന് കൈമാറി. 1893ല്‍ ഡുറന്റ് രേഖ വരച്ചതോടെ ബലൂചിസ്ഥാന്റെ വടക്കന്‍ ഭാഗം അഫ്ഗാനിസ്ഥാനിലായി. അഫ്ഗാനിലും ഇറാനിലും നടത്തിയ ഗൂഢനീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. അഫ്ഗാനിലെ ചില പഷ്തൂണ്‍ ആധിപത്യമേഖലകള്കൂടി ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ഇവ ഇന്നത്തെ പാക് ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ ഭാഗമാണ്.
1947 ആഗസ്റ്റ് 11ന് ബലൂചിസ്ഥാന്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടി. 1947 ഡിസംബര്‍ 12 മുതല്‍ 15 വരെ നടന്ന നിയമ നിര്‍മാണ സമ്മേളനത്തില്‍ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു. 1948 ജനുവരിയില്‍ നടന്ന ഉപരിസഭാ യോഗം നടപടി അംഗീകരിച്ചു.
1948 മാര്‍ച്ച് 27ന് പാക്കിസ്ഥാന് സൈനിക അതിക്രമത്തിലൂടെ ബലൂചിസ്ഥാന്‍ പിടിച്ചടക്കി. തുടര്‍ന്ന് പാക്കിസ്ഥാനെതിരെ അഞ്ച് സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. 1948ല്‍ നടന്ന ആദ്യമുന്നേറ്റത്തെ കലാതിലെ ഖാന്റെ ഇളയ സഹോദരന് അബ്ദുള്‍ കരീം ഖാന് രാജകുമാരന് നയിച്ചു. 1950 കളുടെ ഒടുവില്‍ ഉണ്ടായ രണ്ടാം പ്രക്ഷോഭങ്ങള്‍ക്ക് നവാബ് നൗറോസ് ഖാന് നേതൃത്വമേകി. 1970 കളില്‍ നവാബ് ഖെയ്ര്‍ ബക്ഷ്മാരിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനെതിരെ മൂന്നാം പ്രക്ഷോഭം അരങ്ങേറി. അദ്ദേഹം പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് കടന്നു. 1990 ല്‍ പാക് അനുകൂല തീവ്രവാദികള്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തു തുടങ്ങിയതോടെഅദ്ദേഹം മടങ്ങി. 1996ല്‍ ബലൂച് വിമോചന സേന രൂപീകരിച്ച് പാക്കിസ്ഥാനെതിരെ അഞ്ചാമത്തെ സായുധ പോരാട്ടം ആരംഭിച്ചു. 2001ല്‍ കരുത്താര്‍ജ്ജിച്ചു.
ബലൂച് വിമോചന മുന്നണി നേതാവായിരുന്ന ഡോ. അള്ളാ നസര്‍ ബലൂചും ഇതിനിടെ ബിഎല്‍എയില്‍ ചേര്‍ന്നു. ബാബാ-ഇ-ബലുചിസ്ഥാന് എന്ന് വിളിക്കപ്പെട്ടിരുന്ന നവാബ് മാരിയും ബിഎല്‍എഫിന് സജീവ പിന്തുണ പ്രഖ്യാപിച്ചു. ബലൂച് മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കളായ ആസാദ് മെന്ഗളും സഹോദരന് അക്തര്‍ മെന്ഗളും 1976 ല്‍ ഭൂട്ടോ ഭരണകാലത്ത് റാഞ്ചപ്പെട്ടു. എന്നാല്‍ പാക് രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായ, ബലൂചികളുടെ ക്ഷേമത്തിനായി പാക് പാര്‍ലമെന്ററി സംവിധാനത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന, നവാബ് അക്ബര്‍ ബഗ്തി വധിക്കപ്പെട്ടത് ബലൂച് ചരിത്രത്തിലെ വഴിത്തിരിവായി. ബലൂചികളുടെ അര്‍ഹമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട ബഗ്തിയെ 2006 ല്‍ പാക് സൈന്യം കൊന്നു.
2009 ല്‍ ഭീകരവിരുദ്ധ കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ ബലൂച് നാഷണല്‍ മൂവ്മെന്റ് നേതാക്കളായ ഗുലാം മുഹമ്മദ് ബലൂച്, ലാലാ മുനീര്‍, ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഷേര്‍ മുഹമ്മദ് ബലൂച് എന്നിവരെ പാക് ചാരസംഘടന തട്ടിയെടുത്തു പീഡിപ്പിച്ചുകൊന്നശേഷം ശരീരങ്ങള്‍ തെരുവുകളില്‍ ഉപേക്ഷിച്ചു. ബലൂചികളെ കൊന്നുതള്ളുക എന്ന പാക് നയത്തിന് ഇതോടെ തുടക്കമായി. സായുധ കലാപങ്ങളില്‍ പങ്കെടുക്കാത്തവരെയും പാക്കിസ്ഥാന് വേട്ടയാടാന്‍ തുടങ്ങിയതോടെ ബലൂച് സായുധ ചെറുത്തുനില്‍പ്പും ശക്തിപ്രാപിച്ചു. ഏതാനും മാസംമുമ്പ് ബിഎന്‍എം സെക്രട്ടറി ജനറല്‍ ഡോ. മന്നന് ബലൂചിനെ പാക് സൈന്യം കൊന്നു. തോക്കെടുക്കാതെ, അക്രമരഹിത രാഷ്ട്രീയശൈലിയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ അദ്ദേഹത്തെ ഭീകരനെന്ന് മുദ്രകുത്തിയാണ് വകവരുത്തിയത്.
2010 ജൂലൈ 14 ന് ക്വറ്റയിലെ വസതിക്കടുത്തുവെച്ച് മുന്‍ സെനറ്ററും ബിഎന്‍പി സെക്രട്ടറി ജനറലുമായ ഹബീബ് ജലീബ് ബലൂചിനെ രണ്ട് തോക്കുധാരികള്‍ കൊന്നു. പാക് പാര്‍ലമെന്ററി നയരൂപീകരണത്തില്‍ ബിഎന്‍പിയും ഭാഗമായിരുന്നു. ഖുസ്ദര്‍ മേഖലയില്‍ ഷഫീഖ് മെംഗളിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന് ചാവേര്‍ സംഘങ്ങളെയും നിയോഗിച്ചു. ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബഗ്തിയുടെ പിതാവിന്റെ നേതൃത്വത്തിലും ചാവേറുകള്‍ രംഗത്തിറങ്ങി.
സ്വാതന്ത്ര്യപ്രക്ഷോഭങ്ങളുടെ ഭാഗമെന്ന വേര്‍തിരിവില്ലാതെ ബലൂച് ബുദ്ധിജീവികളെ പാക്കിസ്ഥാന് കൊന്നൊടുക്കി. ബലൂച് ഭാഷയും സാഹിത്യവും സംസ്കാരവുമെല്ലാം അടിച്ചമര്‍ത്തി. അധ്യാപകര്‍, പ്രൊഫസര്‍മാര്‍, എഴുത്തുകാര്‍ എന്നിവരൊക്കെ വേട്ടയാടപ്പെട്ടു. ബലൂചിസ്ഥാന്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. സബാദഷ്ത്യാരിയും വധിക്കപ്പെട്ടവരില്പ്പെടുന്നു. ഇവര്‍ക്കെല്ലാം പുറമെ സാധാരണക്കാരായ ബലൂച് ജനതയ്ക്കും പാക് അതിക്രമങ്ങള്‍ നേരിടേണ്ടിവന്നു. ഇരുപതിനായിരത്തിലേറെപ്പേര്‍ തട്ടിയെടുക്കപ്പെട്ടു. ഇവരില്‍ അയ്യായിരത്തിലേറെ പേരെ കൊന്നു. കൂട്ടക്കുരുതി നടത്തിയവരെ സംസ്കരിച്ച ചുടലക്കാടുകള്‍ ബലൂചിസ്ഥാനില്‍ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.
2005 ല്‍ ദേരാ ബഗ്തിയില് പാക് സൈന്യം 70 ഹിന്ദുബഗ്തി ബലൂചികളെ കൊന്നതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ദേരാബഗ്തി ഹിന്ദുഭൂരിപക്ഷ പ്രദേശമാണ്. പാക് പട്ടാളമേധാവിയായിരുന്ന മുഷറഫിന്റെ നേതൃത്വത്തില്‍ പാക് സുരക്ഷാസേനകളും അവരുടെ നിഴല്സംഘങ്ങളും ബലൂചിസ്ഥാനില്‍ അഴിഞ്ഞാടി. 2008 ല്‍ ഒരുപടികൂടി കടന്ന് കൊന്നുതള്ളുകയെന്ന നയം അസിഫ് അലി സര്‍ദാരി നടപ്പാക്കി.
ദേരാബഗ്തി മേഖലയിലെ പ്രകൃതിവാതകം ലക്ഷ്യമിട്ടും പാക്കിസ്ഥാന് ബലൂചികളെ നേരിട്ടു. പ്രതിഫലം കൊടുക്കാതെ സ്വന്തം ഭൂമിയില്‍നിന്ന് പലരെയും ആട്ടിയോടിച്ചു. ഗ്വദര്‍, കെച്ച്, പാഞ്ജര്, അവറാന് മേഖലയിലെ ചൈന, പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയിലും ഇതേ നയംതന്നെ പാക്കിസ്ഥാന് കൈക്കൊണ്ടു. ഈ മേഖലകളിലെ ബലൂചികള്‍ ബലൂചിസ്ഥാന്റെ മറ്റുഭാഗങ്ങളിലും സിന്ധ്, പഞ്ചാബ്, അഫ്ഗാന്, ഇറാന് എന്നീ രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി എത്തി. ഇവിടങ്ങളിലും ബലൂചികള്‍ നിര്‍ദാക്ഷിണ്യം വേട്ടയാടപ്പെട്ടു. ബലൂചി സ്ത്രീകളെയും കുട്ടികളെയും പാക് പട്ടാളക്കാര്‍ തട്ടിയെടുത്ത് പീഡിപ്പിച്ചു. ദേരാബഗ്തിയില് നിന്ന് ബലൂചി പുരുഷന്മാരെ ഓടിക്കാനുള്ള ബ്ലാക്മെയില്‍ പരിപാടിയുടെ ഭാഗമായിരുന്നു ഇത്. 2000ത്തിന്റെ തുടക്കത്തില്‍ മൂന്നുലക്ഷത്തിലേറെ പേര് ദേരാബഗ്തി-കോഹ്ലു മേഖലയില്‍നിന്നും 1.5 ലക്ഷത്തോളം പേര് ഗ്വദര്‍-കെച്ച്-പാഞ്ജര്-അവറാന് മേഖലയില്‍ നിന്നും പലായനം ചെയ്തതായി കണക്കാക്കുന്നു.
ബഹുമുഖ തന്ത്രങ്ങളിലൂടെ ഗ്വദര്‍ പട്ടണത്തില്‍ നിന്ന് ജനങ്ങളെ പാക്കിസ്ഥാന് ഒഴിപ്പിച്ചെടുത്തു. മീന്പിടുത്തമാണ് ഇവിടത്തുകാരില്‍ മിക്കവരുടെയും ജീവനോപാധി. ഇവിടെ കുറെവര്‍ഷങ്ങളായി പാക്, ചൈനീസ് കമ്പനികള്‍ നടത്തുന്ന അനധികൃത ട്രോളിങ് സാധാരണക്കാരുടെ വരുമാനമാര്‍ഗം തകിടംമറിച്ചു. ട്രോളറുകള്‍ക്ക് നിശ്ചയിച്ചിരുന്ന ദൂരപരിധി നിര്‍ദാക്ഷിണ്യം അട്ടിമറിച്ചു. മറ്റ് വൈദഗ്ധ്യങ്ങളൊന്നുമില്ലാത്ത പാവപ്പെട്ട മുക്കുവര്‍ കുടുംബം പോറ്റാന്‍ കറാച്ചിയില്‍ കൂലിപ്പണി ചെയ്യേണ്ടിവന്നു. കുടിവെള്ളക്ഷാമം ഗ്വദറിനെ ഗുരുതരമായി ബാധിച്ചു. വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ മൂന്നുവര്‍ഷമായി മഴ പെയ്യാതായതോടെ അങ്കാറ അണക്കെട്ട് വറ്റിവരണ്ടു. കോടികള്‍ മുടക്കി ഗ്വദറില്‍ സമുദ്രജല ശുദ്ധീകരണശാല സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. കൃത്രിമമായി സൃഷ്ടിച്ച കുടിവെള്ളക്ഷാമമാണിതെന്ന് ബലൂചികളില്‍ ഭൂരിപക്ഷവും കരുതുന്നു. കുടിവെള്ളം കിട്ടാക്കനിയായതോടെ പലരും ഗ്വദര്‍ വിട്ടൊഴിഞ്ഞു. പഞ്ചാബി, പാക്കിസ്ഥാനികളും ചൈനാക്കാരും ഇവിടേക്ക് എത്തുന്നതോടെ ജലശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അവര്‍ കരുതുന്നു.
വിദേശത്തും ബലൂചി അഭയാര്‍ത്ഥികള്‍ക്ക് രക്ഷയില്ല എന്നതാണ് സ്ഥിതി. അഫ്ഗാനിലെ പാക് നിഴല്‍ സംഘടനകള്‍ ബലൂചി ക്യാമ്പുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത് പതിവാണ്. കഴിഞ്ഞ ജൂലൈ 11ന് ഇറാനിലെ ശരവണില്‍ ബിആര്‍പി നേതാവ് ഷാനവാസ് സെഹ്രിയെ പാക് ഭീകരര്‍ കൊന്നു; ബലൂചില്നിന്ന് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളെ ലക്ഷ്യമാക്കി നടത്തുന്ന കൊലകളില്‍ ആദ്യത്തേത്.
ബലൂചിസ്ഥാനിലെ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനത്തിനുനേരെ കണ്ണടയ്ക്കരുതെന്ന് പ്രമുഖ ബലൂച് നേതാക്കളായ കരിമ ബലൂച് (ബലൂച് നാഷണല്‍ ഫ്രണ്ട്), ഹര്ബെയ്ര് മാരി (എഫ്ബിഎം), ബ്രഹം ഭാഗ് ബഗ്തി (ബിആര്‍പി), ഖലീല്‍ ബലോച് (ബിഎന്‍എം), മെഹ്രാന്‍ മാരി തുടങ്ങിയവരെല്ലാം ലോകത്തെ ഭരണകൂടങ്ങളോടും മാധ്യമങ്ങളോടും മനുഷ്യാവകാശ പ്രസ്ഥാനങ്ങളോടും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുകയാണ്. അന്താരാഷ്ട്ര നയതന്ത്രവേദികളിലെങ്കിലും ബലൂചി ജനതയുടെ ദുരിതങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും അവര്‍ അപേക്ഷിക്കുന്നു.
(അതിര്‍ത്തിതര്‍ക്ക രാഷ്ട്രീയത്തെയും സൈബര്‍ സുരക്ഷയെയും കുറിച്ച് എഴുതുന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: