ന്യൂദല്‍ഹി: കലയിലൂടെ ദേശീയ ചിന്തകള്‍ വളര്‍ത്താനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ തെരുവുനാടക മത്സരത്തിന് ദല്‍ഹി വേദിയാകുന്നു. സപ്തംബര്‍ 20 മുതല്‍ 22 വരെ ദല്‍ഹി സര്‍വ്വകലാശാലയിലാണ് ‘ഉഡാന്‍ ഉത്സവ്’ പരിപാടി സംഘടിപ്പിക്കുന്നത്. ദേശാഭിമാനം പ്രമേയമാക്കിയ മത്സരത്തില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള സംഘങ്ങള്‍ മാറ്റുരയ്ക്കും.
തെരുവുനാടകങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഉഡാന്‍ (അണ്‍ഫോള്‍ഡിങ് ഡ്രാമ ആന്റ് ആക്ട്സ് റ്റു അവേക്കന്‍ നേഷന്‍) ആണ് സംഘാടകര്‍. പരിപാടിയുടെ ഒരുക്കങ്ങള്‍ ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 51,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 31,000, 21,000 രൂപയും ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. സംവിധായകരായ ഡോ.ചന്ദ്രപ്രകാശ് ദ്വിവേദി, സുദീപ്തോ സെന്‍, അദ്വൈത കല എന്നിവരാണ് വിധികര്‍ത്താക്കള്‍. അനുപം ഖേര്‍, മനോജ് തിവാരി, മാലിനി അശ്വതി, നിതീഷ് ഭരദ്വാജ്, മനോജ് ജോഷി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മാര്‍ഗ്ഗദര്‍ശികളാണ്.
ആശയവിനിമയത്തിനുള്ള മാധ്യമമായി പണ്ടുമുതല്‍ക്ക് തന്നെ അഭിനയം ഉപയോഗിക്കുന്നുണ്ടെന്നും ദേശീയത പ്രചരിപ്പിക്കാനും എല്ലാരും ഒന്നാണെന്ന സന്ദേശം പകരാനുമാണ് പരിപാടിയെന്നും സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: