ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് സപ്തംബര്‍ ഒമ്പതിന്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ ജയിലിലായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ തെരഞ്ഞെടുപ്പ്.
തീവ്ര ഇടതു വിദ്യാര്‍ത്ഥി യൂണിയനായ ഐസയും എസ്എഫ്ഐയും സഖ്യത്തിലാണ്. ഇവരുടെ നിലപാടുകള്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞതായും രാജ്യവിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് ജെഎന്‍യു ഉപയോഗിച്ചവരെ ഇത്തവണ വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെടുത്തുമെന്നും എബിവിപി യൂണിറ്റ് പ്രസിഡന്റ് അലോക് സിങ് പറഞ്ഞു.
ഐസ നേതാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ വലിയ വിവാദങ്ങളാണ് അടുത്തിടെ വീണ്ടും ഉയര്‍ന്നത്. ഇടതു വിദ്യാര്‍ത്ഥി നേതാക്കളുടെ തനിനിറം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ജെഎന്‍യുവില്‍ നിന്നും ഉയരുന്ന് കേള്‍ക്കുന്നതെന്ന് എബിവിപി കുറ്റപ്പെടുത്തുന്നു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ പേരു നശിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ എബിവിപി ചൂണ്ടിക്കാണിക്കുന്നു. വിദേശ വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ പുറത്താക്കേണ്ടിവന്നതും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പരാതികള്‍ ജെഎന്‍യുവില്‍ നിന്നും ഉയരുന്നതും വലിയ ആശങ്ക ഉയര്‍ത്തുന്നതായി എബിവിപി യൂണിറ്റ് കുറ്റപ്പെടുത്തി. ജെഎന്‍യുവിലെ ഇടതു വിദ്യാര്‍ത്ഥി യൂണിയനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നു വന്ന ഇരുപതോളം ലൈംഗികാതിക്രമങ്ങളുടെ പട്ടികയും എബിവിപി പുറത്തുവിട്ടിട്ടുണ്ട്.
യൂണിയന് തെരഞ്ഞെടുപ്പിനായി വിവിധ സ്ഥാനങ്ങളിലേക്ക് ഇതുവരെ 200 പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതാദ്യമായി വനിതാ ഇലക്ഷന് കമ്മീഷണറാണ് ജെഎന്‍യു തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ആദ്യവര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിനി ഇഷിത മന്ന ചുമതലയേറ്റെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയില്‍ പെണ്‍കുട്ടിയെ നിയമിച്ച നടപടിയെ എബിവിപിയുടെ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറിയുമായ സൗരഭ് ശര്‍മ്മ അഭിനന്ദിച്ചു.
കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പിലാണ് എബിവിപി വിദ്യാര്ത്ഥിയൂണിയന് തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി അടക്കമുള്ള നിരവധി സീറ്റുകളില്‍ ജെഎന്‍യുവില്‍ വിജയിച്ചത്. കനയ്യകുമാര്‍ ചെയര്‍മാനായി വിജയിച്ചപ്പോള്‍ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകള്‍ തീവ്ര ഇടതു സംഘടനയായ ഐസയാണ് വിജയിച്ചത്. എസ്എഫ്ഐക്ക് പ്രധാന സീറ്റുകളൊന്നും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: