ന്യൂദല്‍ഹി: 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായ ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല ബിജെപിയുടെ രാജ്യസഭാ എംപിമാര്‍ക്ക് നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് എല്ലാ ബിജെപി രാജ്യസഭാ എംപിമാര്‍ക്കും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കിയത്. രാജ്യസഭാ എംപിമാരുടെ പ്രത്യേക യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
രാജ്യസഭയില്‍ ബിജെപിക്ക് 52 എംപിമാരാണുള്ളത്. എല്ലാവര്ക്കും 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ ചുമതല യോഗത്തില്‍ കൈമാറിയിട്ടുണ്ട്. ഒരു മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് എംപിമാരുടെ ദൗത്യം. വിവിധ കേന്ദ്രപദ്ധതികളുടെ നിര്‍വഹണവും ജനങ്ങളുമായുള്ള സമ്പര്‍ക്കവും രാജ്യസഭാ എംപിമാരുടെ ചുമതലയാണ്. ലോക്സഭാ എംപിമാരെപ്പോലെ തന്നെ ഇനി മുതല്‍ രാജ്യസഭാ എംപിമാരും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് യോഗതീരുമാനം.
സംസ്ഥാനങ്ങളിലെ കോര്‍ഗ്രൂപ്പ് അംഗങ്ങളുടെ ദേശീയ യോഗത്തിനും ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിനും ശേഷമാണ് രാജ്യസഭാ എംപിമാരുടെ പ്രത്യേക യോഗം പ്രധാനമന്ത്രിയും അമിത് ഷായും വിളിച്ചു ചേര്‍ത്തത്. ബിജെപിയുടെ അടിത്തറ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാരോട് നിര്‍ദ്ദേശിച്ചു.
ഏതു സംസ്ഥാനത്തു നിന്നാണോ വിജയിച്ചു വന്നത് അതാതു സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വളര്‍ച്ച രാജ്യസഭാംഗങ്ങളുടെ ചുമതലയാണ്. നിങ്ങളുടെ സംസ്ഥാനങ്ങളിലെ ദരിദ്രരേയും അടിച്ചമര്‍ത്തപ്പെട്ടവരേയും സമൂഹത്തില്‍ മുന്നോട്ട് കൊണ്ടുവരികയും പാര്‍ട്ടിയുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ട ചുമതല നിങ്ങള്‍ക്കാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: