ന്യൂദല്‍ഹി: ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ രാഹുല്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. രാഹുല്‍ മാപ്പു പറയാതെ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹര്ജിക്കാരന്.
വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പല നിലപാടുകള്‍ സ്വീകരിച്ച രാഹുല്‍ഗാന്ധി വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. ആഗസ്ത് 24ന് കേസ് പരിഗണിച്ചപ്പോള്‍ ആര്‍എസ്എസ് ആണ് ഗാന്ധിവധത്തിന് പിന്നിലെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്.
എന്നാല്‍ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആര്‍എസ്എസ് തന്നെയാണ് ഗാന്ധിജിയെ കൊന്നതെന്ന് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകന് കപില്‍ സിബല്‍ പറഞ്ഞു. ഗാന്ധി ഖാതകനായ നാഥുറാം ഗോഡ്സേയുടെ സഹോദരന് ഗോപാല്‍ ഗോഡ്സെയാണ് കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞതെന്നും അതു താനും ആവര്ത്തിച്ചതാണെന്നുമാണ് രാഹുല്‍ഗാന്ധിയുടെ പുതിയ നിലപാട്.
ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് ജൂലൈ 19ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. മാപ്പു പറയില്ലെന്ന് രാഹുല്‍ അറിയിച്ചതോടെ മുംബൈ കോടതിയില്‍ രാഹുല്‍ഗാന്ധിക്കെതിരായ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങും.
2014 മാര്‍ച്ചില്‍ താനെയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ വിവാദ പ്രസംഗം നടത്തിയത്. ‘ഗാന്ധിയെ വധിച്ച ആര്‍എസ്്എസ്സുകാരിപ്പോള്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നു. സര്‍ദ്ദാര്‍ പട്ടേലിനെയും ഗാന്ധിയെയും ആര്‍എസ്എസ് എതിര്‍ത്തിരുന്നു’ ഇതായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് മഹാദേവ് കുന്ദെ നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇത് തള്ളിയതോടെയാണ് സുപ്രീംകോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: