കോട്ടയം: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയും തമ്മില്‍ നടത്തുന്ന മത്സരയോട്ടം ജനങ്ങളെ വലയ്ക്കുന്നു. അമിതവേഗതയും ബസ്സുകളുടെ മത്സരയോട്ടം മൂലം കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രരും ഭീതിയോടെയാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എംസി റോഡില്‍ പഴയ പ്രസ് ക്ലബിനു മുന്നില്‍ അമിത വേഗതിയിലെത്തിയ സ്വകാര്യ ബസിടിച്ചു കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റിരുന്നു. ജില്ലയിലെങ്ങും സ്വകാര്യ ബസുകളും കെഎസ്ആര്ടിസിം മത്സരയോട്ടം നടത്തുന്നതിനാല്‍ ദിനംപ്രതി നിരവധി പേര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റുന്നത്.
ചങ്ങനാശ്ശേരി വാഴൂര്‍ റൂട്ടിലും കോട്ടയം കോഴഞ്ചേരി റൂട്ടിലുമോടുന്ന സ്വകാര്യ ബസ്സുകളുടെയും കെഎസ്ആര്‍ടിസി ബസ്സുകളുടെ മത്സരയോട്ടമാണ് പ്രധാനമായും യാത്രക്കാരെ വലയ്ക്കുന്നത്. വൈകീട്ട് ആറു മണിക്കുശേഷം ഈ റൂട്ടിലെ ബസ്സുകള്‍ ഒന്നുംതന്നെ കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡില്‍ കയറുന്നില്ല. പകല്‍ സമയങ്ങളിലും സ്വകാര്യ ബസ്സുകള്‍ മത്സരയോട്ടം നടത്തുമ്പോള്‍ ബസ്സ്റ്റാന്‍ഡില്‍ കയറാതെ റോഡ്സൈഡില്‍ ബസ്സുകള്‍ നിര്‍ത്തി ആളുകളെ കയറ്റിയിറക്കുന്നത് നിത്യസംഭവമാണ്. ഇത് പലപ്പോഴും കെഎസ്ആര്‍ടിസിയിലേയും സ്വകാര്യബസ്സുകളിലേയും ജീവനക്കാര്‍ തമ്മില്‍ കലഹിക്കുന്നതിന് കാരണമാകുന്നു. രാത്രികാലങ്ങളില്‍ പോലീസ് വാഹനം പല ബസ്സ്റ്റാന്‍ഡുകളില്‍ ഉണ്ടെങ്കിലും സ്വകാര്യ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാന്‍ കൂട്ടാക്കാറില്ല. ബസ്സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം പോലീസ് ജീപ്പില്‍ ഉദ്യോഗസ്ഥരെത്തി കിടക്കുമെങ്കിലും ബസ്സ്റ്റാന്‍ഡിലൂടെ കയറിയിറങ്ങുന്ന അനധികൃത വാഹനങ്ങള്‍ ക്കെതിരെയോ ബസ്സ്റ്റാന്‍ഡില്‍ കയറാത്ത ബസ്സുകള്ക്കെതിരെയൊ നടപടികള്‍ സ്വീകരിക്കുന്നില്ലയെന്നാണ് ജനങ്ങള്‍ പറയുന്നത്. നഗരത്തിലും മറ്റു ഇടങ്ങളിലും വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണമുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഇത് പാലിക്കാറില്ല.
ചങ്ങനാശേരി പെരുന്ന സ്റ്റാന്‍ഡില്‍നിന്നും പുറപ്പെടുന്ന ബസുകള്‍ സ്റ്റോപ്പുകള്‍ ഇല്ലാത്തയിടത്ത് നിറുത്തുന്നതുമൂലം എം.സി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെ കെഎസ്ആര്‍ടിസി ബസുകള്‍ മറ്റ് വാഹനങ്ങളെ അമിതവേഗത്തില്‍ ഓവര്ചേക്ക് ചെയ്തുവരുന്നതും അപകടത്തിന് കാരണമാകുന്നു. പെരുന്ന സ്റ്റാന്‍ഡിനുള്ളില്‍ ബസ് പാഞ്ഞുകയറി സ്ത്രീ മരണപ്പെട്ടിട്ട സംഭവം ഉണ്ടായിട്ടും സ്വകാര്യ ബസുകള്‍ ഇപ്പോഴും സ്റ്റാന്‍ഡിനുള്ളില്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് അപകടം വിളിച്ചുവരുത്തുന്നു. നിയമലംഘനം നടത്തുകയും അമിതവേഗതയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പൊതുജനം പരാതിപ്പെടുന്നത്. ടിപ്പര്‍ ലോറികളും അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് നിയമ ലംഘനവും അപകടമായ വാഹനമോടിക്കലിനും കാരണം. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് പൊതുജനങ്ങള്‍ക്ക് യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: