മുണ്ടക്കയം: ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്. ടൗണിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ തൊടുപുഴ പുത്തന്‍ വീട്ടില്‍ സുകുമാരന്റെ മകന് അനീഷ് (30)നെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ മുണ്ടക്കയം പോലീസ് കേസെടുത്തതായി എസ്.ഐ.സുരേഷ് കുമാര്‍ അറിയിച്ചു.
മുണ്ടക്കയം, ചാച്ചിക്കവല സ്വദേശി ഷെഫിന്, കല്ലേപ്പാലം സ്വദേശി ജയമോന്,കൂട്ടിക്കല്‍ സ്വദേശി ബിപിന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അനീഷിന് മര്‍ദ്ദനമേറ്റത്. സഹോദരിയുടെ വിവാഹം ക്ഷണിക്കുന്നതിനാണ് അനീഷ് സുഹൃത്തുക്കളായ പാര്‍ത്ഥസാരഥി, സോണി എന്നിവര്‍ക്കൊപ്പം മുണ്ടക്കയത്ത് എത്തിയത്.ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനായി നടന്നു നീങ്ങുന്നതിനിടയില്‍ മൂന്നംഗ ഗുണ്ടാ സംഘം പിന്തുടര്ന്നു അനീഷിനെ പിടിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തു താഴെ വീണതോടെ കമ്പി വടികൊണ്ടുഒരാള് അനീഷിന്റെ വലതു കൈയ്യില്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു. തടസ്സം പിടിക്കാനെത്തിയ സുഹൃത്തുക്കളേയും മര്‍ദ്ദിച്ചു.
കൈയ്ക്ക് പൊട്ടലേറ്റ അനീഷ് മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയെത്തിയതറിഞ്ഞ് സംഘം അവിടെ എത്തുകയും ആളുമാറിയതാണെന്നും പോലീസിനു കേസ് കൊടുക്കരുതെന്നും നഷ്ടപരിഹാരം നല്‍കാമെന്നും ഇവര്‍ പറഞ്ഞതായി അനീഷ് പറഞ്ഞിരുന്നു. സംഭവം സംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും എസ്.ഐ.പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: