തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കും തെരഞ്ഞെടുപ്പിനും മുന്നോടിയായി ഹൈക്കമാന്റ് തീരുമാനിച്ച രാഷ്ട്രീയകാര്യസമിതി എ,ഐ ഗ്രൂപ്പ് ബലാബലം പങ്കിട്ടെടുത്തപ്പോള്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പക്ഷം നിര്‍ജ്ജീവമായി.
രാഷ്ട്രീയകാര്യസമിതിയില്‍ ടി.എന്‍. പ്രതാപനൊഴികെ പ്രത്യക്ഷമായി സുധീരന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ ആരും തന്നെയില്ല.
ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പില്‍ നിന്നും കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബെന്നിബഹ്നാന്‍, എം.എം. ഹസ്സന്, പി.സി. വിഷ്ണുനാഥ് എന്നിവരാണ് രാഷ്ട്രീയ കാര്യസമിതിയിലുള്ളത്. വി.എം സുധീരനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിമോള്‍ ഉസ്മാനും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്.
രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കെ. സി. വേണുഗോപാല്‍, എം.ഐ ഷാനവാസ്, എം. ലിജു എന്നിവരുണ്ട്. ഹൈക്കമാന്‍ഡ് ലിസ്റ്റില്‍ നന്നുള്ള കെ.വി. തോമസ്, പി.ജെ. കുര്യന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ എ.കെ. ആന്റണിക്കൊപ്പം നില്‍ക്കുന്നവരാണ്.
ഹൈക്കമാന്‍ഡ് നോമിനികളായ മുല്ലപ്പള്ളി രാമചന്ദ്രനും പിസി ചാക്കോയും സുധീരനുവേണ്ടി രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും ഇടയില്ല. ഫലത്തില്‍ പുനഃസംഘടന ചര്‍ച്ച വരുമ്പോള്‍ വി.എം. സുധീരന്റെ നിലപാടുകള്‍ രാഷ്ട്രീയ കാര്യസമിതിയില്‍ ദുര്‍ബലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: