തിരുവനന്തപുരം: രാജ്യവ്യാപകമായി ചില തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്കില്‍ കേരള എന്‍ജിഒ സംഘ് നേതൃത്വം നല്കുന്ന ഫെറ്റോ സംഘടനകള്‍ പങ്കെടുക്കില്ലെന്ന് ഫെറ്റോ സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍ അറിയിച്ചു. എല്ലാവര്‍ഷവും പണിമുടക്ക് നടത്തണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള സംഘടനകളാണ് ഇന്ന് പണിമുടക്കിനാഹ്വാനം ചെയ്തിരിക്കുന്നത്.
തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചത് ചരിത്രത്തിലാദ്യമായിട്ടാണ്. രാജ്യ വ്യാപകമായി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസം 10,500 രൂപ മിനിമം വേതനം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. 30 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2014 മുതല്‍ ലഭിക്കേണ്ട ബോണസ് കുടിശിക ഉള്‍പ്പെടെ നല്കാന് തീരുമാനമായിട്ടുണ്ട്.
സ്ത്രീകളുടെ പ്രസവാവധി 6 മാസമായി ഉയര്‍ത്തി.
തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ചര്‍ച്ച ചെയ്ത് പ്രധാനകാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കുകയും ചെയ്തിട്ടും പണിമുടക്കുമായി മുന്നോട്ടുപോകാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്.
പണിമുടക്കില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: