കണ്ണൂര്‍: ആലക്കോട് തിമിരി പെരുവട്ടം കോളനിക്കടുത്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് തടവ് ശിക്ഷ. വാഴവളപ്പില്‍ കുഞ്ഞാമിന(25)ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മാരാങ്കാവില്‍ ബൈജുവിനെ(40) കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് രണ്ടരവര്‍ഷം തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കേസില്‍ രണ്ടാം പ്രതിയായ ബൈജുവിന്റെ പിതാവ് പത്മനാഭനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. 2000 മെയ് 17 നാണ് ഇരുവരും വിവാഹിതരായത്. 2004 ല്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് ദിവസങ്ങള്‍ക്കകമാണ് കുഞ്ഞാമിന ആത്മഹത്യ ചെയ്തത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നുമുള്ള കൊടിയ പീഡനത്തെക്കുറിച്ച് സഹോദരി ബീഫാത്തുവിനോട് കുഞ്ഞാമിന സൂചിപ്പിച്ചിരുന്നു. ബൈജുവിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അടുപ്പമാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലും കുഞ്ഞാമിനുടെ ആത്മഹത്യയിലും കലാശിച്ചത്. തനിക്ക് മര്‍ദ്ദനമേറ്റതായും വീടുവിട്ടിറങ്ങിയില്ലെങ്കില് വീടിന് തീവെക്കുമെന്ന് ബൈജുവിന്റെ അച്ഛന് പത്മനാഭന് ഭീഷണിപ്പെടുത്തിയ കാര്യവും കുഞ്ഞാമിന ബീഫാത്തുവിനോട് പറഞ്ഞിരുന്നു. ബീഫാത്തുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബൈജുവുമായി സ്നേഹബന്ധം ആരോപിക്കപ്പെട്ട സ്ത്രീയെ പീന്നീട് ഇയാള്‍ വിവാഹം ചെയ്തതായും തെളിഞ്ഞിരുന്നു. ആലക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഡിവൈഎസ്പിമാരായ അബ്ദുള്‍ ഗഫൂര്‍, കെ.വി.വേണുഗോപാല്‍, അബ്ദുള്‍ കരീം എന്നിവരാണ് അന്വേഷിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ 21 രേഖകളും കുഞ്ഞാമിനയുടെ വസ്ത്രവും ആഭരണങ്ങളും ഉള്‍പ്പെടെ കോടതി മുമ്പാകെ പ്രൊസിക്യൂഷന് ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: