കൊച്ചി: ഇടുക്കി ജില്ലയിലെ റീസര്‍വേ നടപടികള്‍ ഉടന്‍ പുനരാരംഭിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാഹന സൗകര്യമില്ലെന്നും വന്യജീവികളുടെ സാന്നിദ്ധ്യവും തടസം സൃഷ്ടിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.
അതേസമയം റവന്യു രേഖകളിലുള്ള തെറ്റുകള്‍ ഗുരുതരമായ നിയമപ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെക്കുമെന്നും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ പരിഹാരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇടുക്കിയില്‍ ശരിയായ സര്‍വേ രേഖകളോ സ്കെച്ചുകളോ ഇല്ലാത്തതും പ്രശ്നമാണ്. ജില്ലയില്‍ 39 വില്ലേജുകളില്‍ റീസര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിന്നീടാണ് നടപടി നിറുത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. സര്‍വേ നിറുത്തി വെക്കാന്‍ സര്‍ക്കാരിനു കഴിയില്ല.
വ്യാജമായി ചമച്ചതുള്‍പ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ തര്‍ക്കം പരിഹരിക്കുന്നത് ജില്ലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ഇടുക്കിയിലെ റീ സര്‍വേ നിറുത്തി വച്ചിടത്തു നിന്ന് പുനരാരംഭിക്കണം. സംസ്ഥാന സര്‍ക്കാരും ജില്ലാ കളക്ടറും സര്‍വേ സൂപ്രണ്ടും മുന്‍കൈയെടുത്ത് റീ സര്‍വേ നിയമപ്രകാരം പുനരാരംഭിക്കണം. ഭൂവുടമകളടക്കമുള്ളവര് സര്‍വേയുമായി സഹകരിക്കണം. റീസര്‍വേ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
എന്നാല്‍ ചെങ്കുത്തായ മലകളും വനവും നിറഞ്ഞ, 4366 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇടുക്കി ജില്ലയില്‍ റീ സര്‍വേ പൂര്‍ത്തിയാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മുന്‍ സര്‍വേയിലെ പോരായ്മകള്‍ നിമിത്തം റവന്യു രേഖകളില്‍ കടന്നുകൂടിയ തെറ്റുകള്‍ തിരുത്താന്‍ നടപടി ആവശ്യപ്പെട്ട് തൊടുപുഴ ആസ്ഥാനമായുള്ള ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറത്തിന്റെ സെക്രട്ടറി സെബാസ്റ്റ്യന്‍ എബ്രഹാം ഉള്‍പ്പെടെ പത്തുപേര്‍ നല്കിയ ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: