തിരുവനന്തപുരം: വയനാട് ആദിവാസി ഭൂമി തട്ടിപ്പ് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. പി. വാവ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ മുഴുവനും അഴിമതിയാണെന്ന് ഡോ. പി. പി. വാവ പറഞ്ഞു. വയനാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മന്ത്രി ജയലക്ഷ്മി, എം. എ. ഷാനവാസ് എംപി, ഡിസിസി പ്രസിഡന്റ് പൗലോസ് എന്നിവരുടെ ബിനാമികളുമാണ് കുറഞ്ഞവിലയ്ക്ക് ഭൂമി വാങ്ങി സര്‍ക്കാരിനുതന്നെ കൂടിയ വിലയ്ക്ക് വിറ്റത്.
ആദിവാസികള്‍ക്കുവേണ്ടി 182 ഏക്കര്‍ ഭൂമി വാങ്ങിയതിലും കോടികളാണ് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തത്. മുന്‍ മന്ത്രിയും ഡിസിസി നേതാക്കളും കെപിസിസി അംഗങ്ങളും ഉള്‍പ്പെട്ട മാഫിയയാണ് ഭൂമി തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ ഭൂമി തട്ടിപ്പുകാരെ സംരക്ഷിക്കുകയാണെന്നും ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്നജിത്ത്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. പ്രദീപ്കുമാര്‍, ഷിബു കോട്ടുക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ പാറയില്‍ മോഹനന്, വിമല്‍രാജ്, ഷെറീന്, സുരേഷ്, രവീന്ദ്രന്, അനില്‍, വിജയകുമാര്‍, സുകു, ബിജു, അജിത എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: