ന്യൂദല്‍ഹി: ഭാരതത്തിന് സ്ക്കോര്പിന് മുങ്ങിക്കപ്പലും റാഫേല്‍ ജെറ്റും നല്കുന്ന ഫ്രഞ്ച് ആയുധ കമ്പനിയില്‍ നിന്നും തുടര്‍ച്ചയായി 21 കോടി രൂപ സംഭാവന വാങ്ങിയ എന്‍ജിഒ നിരീക്ഷണത്തില്‍. കഴിഞ്ഞ ജൂണില്‍ ആദായ നികുതി വകുപ്പ് ദല്‍ഹി ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സിയില്‍ റെയ്ഡ് നടത്തിയിരുന്നു.
ഫ്രഞ്ച് ആയുധ കമ്പനി കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) പദ്ധതി പ്രകാരമാണ് രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്കായി മെഡിക്കല്‍ മൊബൈല്‍ യൂണിറ്റിനായി സംഭാവന നല്‍കിയത്. സംഭവം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ പറഞ്ഞു.
ഇതിന്റെ അടുത്ത നടപടി എന്തായിരിക്കണമെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ഫ്രഞ്ച് കമ്പനിയുമായുള്ള മുങ്ങിക്കപ്പല്‍ ഇടപാടിന്റെ രഹസ്യങ്ങള്‍ ഒരു ആസ്ത്രേലിയന്‍ പത്രംപ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ സ്കോര്‍പിന്‍ പദ്ധതി വിവാദത്തിലായിരുന്നു. കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റായ ദീപക് തല്‍വാറിന്റെ അഡ്വാന്റേജ് ഇന്ത്യ എന്ന എന്‍ജിഒയാണ് സംശയത്തിന്റെ നിഴലിലുള്ളത്. തല്‍വാറിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച രേഖകളില്‍ പ്രതിരോധ കണ്‍സള്‍ട്ടന്റ് സഞ്ജയ് ഭണ്ഡാരിയെക്കുറിച്ചും സൂചനയുണ്ട്.
അതേസമയം സിഎസ്ആര്‍ പരിപാടികളുടെ ഭാഗമായിട്ടാണ് സംഭാവന നല്‍കിയതെന്നും അക്കാദമിക് പരിപാടികള്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ക്ക് സഹായം നല്‍കാറുണ്ടെന്നും സംഭാവനയെ ന്യായീകരിച്ചുകൊണ്ട് എംബിഡിഎ പറഞ്ഞു. 2012-13 കാലഘട്ടത്തിലാണ് ഫ്രഞ്ച് കമ്പനിയില്‍ നിന്നും സംഭാവന കൈപ്പറ്റിയിരിക്കുന്നത്. വിദേശ ഫണ്ടുകള്‍ സര്‍ക്കാരിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. നിരവധി എന്‍ജിഒകളോട് ഫണ്ടിന്റെ വിവരങ്ങള്‍ തിരക്കുകയും എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഫ്രഞ്ച് കമ്പനിയില്‍ നിന്നും പണം സ്വീകരിച്ച കാര്യം എന്‍ജിഒ വക്താവ് സഞ്ജല് മിത്തല്‍ സ്വിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: