ഇടുക്കി: ഉടമയുടെ സമ്മതമില്ലാതെ സഹകരണ ബാങ്കില്‍ നിന്ന് വസ്തു ഈടിന്മേല് നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇരട്ടയാര്‍ ശാന്തിഗ്രാം സഹകരണ ബാങ്കിനെതിരെയാണ് ഉപ്പുകണ്ടം വിച്ചാട്ട് ബെന്നി, ഭാര്യ ഷൈനി എന്നിവര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. സംഭവത്തെത്തുറിച്ച് അന്വേഷണം ആരംഭിച്ചതായി കട്ടപ്പന എസ്.ഐ അറിയിച്ചു.
2014 ഒക്ടോബറില്‍ ബെന്നിയും ഷൈനിയും ശാന്തിഗ്രാം ബാങ്കില്‍ നിന്നു ചെമ്പകപ്പാറ പവ്വത്തില്‍ മോളിയുടെ പേരില്‍ ആറേമുക്കാല്‍ ലക്ഷം രൂപ വായ്പയെടുത്തു. ബെന്നിയുടെയും ഷൈനിയുടെയും പേരിലുള്ള വസ്തു ഈട് വച്ചാണ് പണം എടുത്തത്.
ദമ്പതികള്‍ താമസിക്കുന്ന ബാങ്കിന്റെ പിരിധിയിലല്ലാത്തതിനാലാണ് മോളിയുടെ പേരില്‍ അപേക്ഷ നല്കി വസ്തു ഈട് വച്ച് ലോണ്‍ തരപ്പെടുത്തിയത്. പിന്നീട് ഈ ലോണ്‍ അടയ്ക്കാന്‍ എത്തിയപ്പോഴാണ് ദമ്പതികളുടെ അറിവില്ലാതെ ഈ ആധാരത്തില്‍ നത്തുകല്ല് സ്വദേശി വിജയന് എന്നയാള്‍ക്ക് നാല് ലക്ഷം രൂപ ബാങ്ക് അധികൃതര്‍ നല്‍കിയതായി അറിയുന്നത്.
തങ്ങളുടെ അനുമതിയില്ലാതെയാണ് വീണ്ടും നാല് ലക്ഷം രൂപ വായ്പ അനുവദിച്ചതെന്നാണ് പരാതി. ബാങ്ക് സെക്രട്ടറി, മുന്‍ ബാങ്ക് കണ്‍വീനര്‍, മോളി പവ്വത്തില്‍, സജീവന് എന്നിവര്‍ക്കെതിരെയാണ് പരാതി. വായ്പയ്ക്ക് അപേക്ഷ നല്കിയ മോളിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വീണ്ടും നാല് ലക്ഷം കൂടി അനുവദിച്ചതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വസ്തു ഉടമസ്ഥരുടെ ഒപ്പിടാതെ എങ്ങനെയാണ് രണ്ടാമതും ലോണ്‍ അനുവദിച്ചതെന്ന ചോദ്യത്തിന് വിശദീകരണമില്ല. പരാതി അന്വേഷിക്കുന്നെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: