ന്യൂദല്‍ഹി: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരതവും ബ്രിട്ടണും തമ്മില്‍ ഇക്കൊല്ലം മെയ് 20 ന് ഒപ്പുവച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കണ്ടെത്തുന്നതിനും, പരിഹരിക്കുന്നതിനും, തടയുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉറപ്പുവരുത്തുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ഭാരതത്തിന്റെയും ബ്രിട്ടണിന്റെയും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി നടത്തിയ യുകെ സന്ദര്‍ശനത്തില്‍ സൈബര്‍ സുരക്ഷയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന വേളയില്‍ അവ എങ്ങനെ ഫലപ്രദമായി നേരിട്ടുവെന്നതിനെക്കുറിച്ചും അവലംബിച്ച മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ധാരണാപത്രം സഹായകമാകും. സൈബര്‍ സുരക്ഷാ നയങ്ങളും മികച്ച പ്രവര്‍ത്തന രീതികളും പരസ്പരം കൈമാറാനും കഴിയും.
കൊറിയ, കാനഡ, ആസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, ജപ്പാന്, ഉസ്ബക്കിസ്ഥാന് തുടങ്ങിയ ഏഴോളം രാജ്യങ്ങളുമായി ഇത്തരം ധാരണാപത്രം ഒപ്പിട്ടിരുന്നു. ഷാങ്ഹായ് സഹകരണ സമിതിയിലും സഹകരിക്കേണ്ട വിഷയങ്ങളിലൊന്നായി വിദേശകാര്യ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: