കോട്ടയം: ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍വഴി വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം പരാജയത്തിലേക്ക്. പാളിച്ചകള്‍ മനസ്സിലാക്കിയ സര്‍ക്കാര്‍ വിതരണം പഴയരീതിയിലേക്ക് മാറ്റാന്‍ തിരുവനന്തപുരത്തുള്ള ഡയറക്ട് ബെനിഫിറ്റ് സെല്ലിന് നിര്‍ദ്ദേശം നല്കി. ഓണത്തിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ സഹകരണ ബാങ്കുകള്‍വഴി അത് സാധ്യമാകില്ലെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയനീക്കം. വീട്ടിലെത്തിക്കുന്ന പദ്ധതി പരാജയപ്പെട്ട സ്ഥലങ്ങളില്‍ പോസ്റ്റോഫീസും ബാങ്കുകളും വഴി പെന്ഷന് വിതരണം ചെയ്യും.
പെന്ഷന് എത് സംവിധാനംവഴി ലഭിക്കണമെന്ന ഗുണഭോക്താക്കളുടെ അഭിപ്രായം ആരായാന്‍ നടത്തിയ സര്‍വ്വേ കൃത്യമാക്കാന്‍ കഴിയാതെ വന്നതാണ് പദ്ധതിയുടെ പരാജയത്തിന് ഇടയാക്കിയത്. കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചായിരുന്നു സര്‍വ്വേ ലക്ഷ്യമിട്ടിരുന്നത്. സമയം അനുവദിക്കാഞ്ഞതിനാല്‍ സര്‍വ്വേ പൂര്‍ത്തിയാക്കാനായില്ല. 60 ശതമാനം മാത്രമാണ് മിക്കയിടങ്ങളിലും നടന്നിട്ടുള്ളത്. ഇതില്‍ 25 ശതമാനത്തോളം ഗുണഭോക്താക്കള്‍ പഴയരീതിതന്നെ തുടരണമെന്നാവശ്യപ്പെട്ടു.
സര്‍വ്വേ നടപടികള്‍ ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിലവിലുണ്ട്. കോട്ടയം നഗരസഭയില്‍ സര്‍വ്വേ ആരംഭിക്കാത്തതിനെ ചൊല്ലി ഉണ്ടായ തമ്മില്‍ത്തല്ലിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും സ്ഥിതി ഇതുതന്നെയാണ്. യുഡിഎഫ് ഭരിക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ഇതിനെ മറികടക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി, സാമൂഹ്യ ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകള്‍വഴി പെന്ഷന് വിതരണത്തിന് നടത്തിയ ശ്രമവും പരാജയപ്പെട്ടു.
പുതിയ വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗുണഭോക്താക്കളുടെ പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ലാത്തതാണ് വിതരണത്തിന് തടസ്സമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ ഗുണഭോക്താക്കളുടെ മൊത്തത്തിലുള്ള പട്ടിക മാത്രമാണുള്ളത്. വാര്‍ഡ് തിരിച്ചുള്ള പട്ടിക സഹകരണ ബാങ്കുകള്‍ക്ക് നല്കിയാല് മാത്രമേ ജീവനക്കാരെ ഉപയോഗിച്ചുള്ള വിതരണം നടത്താന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: