തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ജനം വലഞ്ഞു. അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ഇത് തടഞ്ഞു.
ഇന്നലെ അർദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. വാഹനങ്ങൾ തടയില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചിരുന്നുവെങ്കിലും മിക്ക സ്ഥലങ്ങളിലും സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും ചിലയിടത്ത് ജോലിക്കെത്തിയവരെ തടയുകയും ചെയ്തു. സെക്രട്ടറിയേറ്റിന്റെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു.
ആശുപത്രികളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. മതിയായ ചികിത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു. മിക്ക ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഇതുകാരണം ആശുപത്രികളുടെ പ്രവര്‍ത്തനവും താളംതെറ്റി. സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെയും മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. ഇവിടങ്ങളിലെല്ലാം ഹാജര്‍ നില കുറവാണ്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സി സര്‍വീസുകളെ സമരക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി വാഹനമില്ലാതെ വിഷമിച്ചവരെ പോലീസ് വാഹനത്തില്‍ യഥാസ്ഥാനത്ത് എത്തിക്കുന്നുണ്ട്.
അതേസമയം ദല്‍ഹിയില്‍ പണിമുടക്ക് ഭാഗീകമാണ്. വ്യാപര സ്ഥാപനങ്ങളും വാഹനങ്ങളും സാധാരണ ദിവസത്തെ പോലെ രംഗത്തുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. അതേസമയം തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ ഭാഗികമായി കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ബിഎംഎസ് ഉൾപ്പടെയുള്ള യൂണിയനുകൾ കഴിഞ്ഞ ദിവസം പണിമുടക്കിൽനിന്ന് പിന്മാറിയിരുന്നു.
തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് അനാവശ്യമാണന്നും തൊഴിലാളികളുടെ ആവശ്യങ്ങൾ കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി പരിഹാരം കണ്ടതാണെന്നും പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്നും ബിഎംഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: