ന്യൂദല്‍ഹി: വിഴിഞ്ഞം: ആശങ്ക അകന്നതോടെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് വേഗം കൂടും. പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍ജിടി) പച്ചക്കൊടി ലഭിച്ചതാണ് കാരണം. പണി പുരോഗമിക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ നിലനിന്നിരുന്നു. ഈ ആശങ്കകള്‍ക്കാണ് കോടതി വിധി അവസാനം കുറിച്ചത്.
പാരിസ്ഥിതിക പഠനം നടത്താതെ പദ്ധതിക്ക് അനുമതി നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. വിഴിഞ്ഞം തീരം കരയിടിച്ചില്‍ കൂടുതലുള്ള പ്രദേശമാണ് എന്നതായിരുന്നു പ്രധാന ആരോപണം. തുറമുഖം നിലവില്‍ വന്നാല്‍ കരയിടിച്ചില്‍ കൂടുമെന്നും തീരദേശവാസികള്‍ക്ക് വിട്ട് പോകേണ്ടിവരുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധസമിതിക്കു രൂപം നല്‍കുമെന്നതാണ് പ്രധാന തീരുമാനം. ആറു മാസത്തിലൊരിക്കല്‍ സമിതി ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞന്, സമുദ്രഗവേഷണ വിദഗ്ധര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാലിന്യങ്ങള്കടലില് ഒഴുക്കരുത്. പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാം തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകളെന്ന് ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ വാദം കേട്ട അഞ്ച് അംഗ ബഞ്ചിലെ സാങ്കേതിക വിദഗ്ദ്ധന് എ.ആര്. യൂസഫ് ആഗസ്റ്റ് 26ന് വിരമിച്ചു. ഈ സാഹചര്യത്തില്‍ മറ്റൊരു സാങ്കേതിക വിദഗ്ധനെ ഉള്‍പ്പെടുത്തി പുനര്‍വാദം വേണോ വിധി പ്രസ്താവിക്കണോ എന്ന ചോദ്യത്തിന് പുനര്‍വാദം വേണ്ടെന്നും നിലവിലെ നാലംഗ ബെഞ്ച് വിധി പ്രസ്താവിച്ചാല്‍ മതിയെന്നുമായിരുന്നു ഇരുകക്ഷികളും വ്യക്തമാക്കിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹരിത ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചത്.
പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു ഹര്‍ജികളിലെ വാദം. വര്‍ക്കല ക്ളിഫിന് സമാനമായ വിഴിഞ്ഞത്തെ ഭൂപ്രദേശം പദ്ധതിയുടെ പേരില്‍ ഇടിച്ചു നിരത്തിയതായും ഹര്‍ജിക്കാരനായ വില്ഫ്രഡിന് വേണ്ടി ഹാജരായ അഡ്വ. രാജ് പഞ്ച്വാനി വാദിച്ചു. എന്നാല്‍ എല്ലാ അനുമതികളും നേടിയ ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് തുറമുഖ കമ്പനി വ്യക്തമാക്കി. 1986 ലെ സിആര്‍ ഇസഡ് വിജ്ഞാപനത്തിന്റെ സാധുത പരിശോധിക്കാന്‍ ട്രൈബ്യൂണലിന് അധികാരമില്ല.
1991 ലെ സിആര്‍ ഇസഡ് വിജ്ഞാപനത്തില്‍ 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് സ്വാമിനാഥന് സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനു മുമ്പ് സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയിരുന്നു. എതിര്‍പ്പ് അറിയിക്കേണ്ട സമയവും നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയായ ശേഷം ഇക്കാര്യം ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരെ പരാതി നല്‍കുന്നത് നിലനില്‍ക്കില്ലെന്ന് സര്‍ക്കാരും വാദം ഉന്നയിച്ചു.
ഹര്‍ജികളില്‍ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വാദം നീണ്ടതും വേനല്‍ അവധി വന്നതും കേസ് നീളാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: