ഗുരു പറഞ്ഞു: ‘ശക്ര, ധൈര്യം കൈവിടാതിരിക്കൂ. വ്യസനം വരുമ്പോഴും ധൈര്യം കൈവിടരുത്. ജയവും തോല്‍വിയും മാറിമാറി വരും. അത് ദൈവഹിതം മാത്രമാണെന്ന് ബുദ്ധിയുള്ളവര്ക്കറിയാം. എങ്കിലും ലോകവ്യവഹാരത്തിന്വേണ്ടി നാം ഉചിതമായ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും വേണം. ഋഷിപുംഗവന്മാര് പോലും ഇങ്ങനെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. സുഖമോ ദുഃഖമോ, ഫലം എന്തുമാവട്ടെ. പ്രയത്നം അനിവാര്യമാണ്. ചിലപ്പോള്‍ പ്രയത്നം ഇല്ലാതെ കാര്യം നടന്നുവെന്നും വരാം. എന്നാല്‍ അതിനു വേണ്ടി കാത്തിരിക്കരുത്. പ്രയത്നം കൂടാതെ കിട്ടുന്ന സുഖത്തില്‍ അതിയായി ആനന്ദിക്കുകയോ പ്രയത്നം ചെയ്തിട്ടും കിട്ടാത്ത സുഖത്തെയോര്‍ത്ത് അതിയായി ദുഃഖിക്കുകയോ ചെയ്യരുത്. ശരീരം തന്നെ കര്മ്മഫലത്തിന് അധീനമാണ്. സൈന്യം, മന്ത്രം, ആലോചന, ആയുധം ഒന്നും ഉണ്ടായിട്ട് മാത്രം കാര്യമില്ല. ദൈവാധീനം ഉണ്ടായിരിക്കണം. ചിലപ്പോള്‍ ബുദ്ധിമാന് വിശന്നിരിക്കുമ്പോള്‍ മൂഢന് വയറുനിറച്ച് ഭക്ഷിക്കുന്നു. വീരന് ചിലപ്പോള്‍ തോല്ക്കുന്നു, ദുര്ബ്ബലന് ജയിക്കുന്നു. അതുകൊണ്ടൊന്നും ദുഃഖിച്ചിട്ട് കാര്യമില്ല. തീര്‍ച്ചയായിട്ടും പ്രയത്നം ചെയ്യണം.
പ്രയത്നവും ദൈവാധീനവും സമ്യക്കായി വരുകയാണ് ഉത്തമം. സുഖമോ ദുഃഖമോ എന്തായാലും അവയെ ഗൗനിക്കാതെയിരിക്കുക. ദുഃഖം വരുമ്പോള്‍ തന്നിലും ഏറെ ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് ഓര്‍ക്കുക. സുഖം വരുമ്പോള്‍ അതിലുമേറെ സുഖം അനുഭവിക്കുന്നവരെക്കുറിച്ച് ചിന്തിക്കുക. രണ്ടും അഹങ്കാരത്തെ ശമിപ്പിക്കും. ശോകവും ഹര്ഷവും മനസ്സിന്റെ ശത്രുക്കളാണ്. ധീരന് ദുഃഖം താങ്ങാന്‍ സാധിക്കും അധീരന് അത് പറ്റില്ല. സുഖദുഃഖങ്ങളെ അടക്കി നിര്‍ത്തുക ദുഷ്കരം തന്നെയാണ്.
എന്നാല്‍ മനോദാര്‍ഢ്യമുണ്ടെങ്കില്‍ ഈ ദ്വന്ദങ്ങള്‍ മനസ്സിനെ ബാധിക്കുകയില്ല. ‘ആര്‍ക്കാണ് ദുഃഖം? ആരാണ് സുഖമനുഭാവിക്കുന്നത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സ്വയമുള്ളില്‍ അങ്കുരിക്കുമ്പോള്‍ താന്‍ നിര്‍ഗ്ഗുണനും അനശ്വരനും ആണെന്ന ബോധം ഉണരും. ‘ഇരുപത്തിനാല് മൂലതത്വങ്ങള്‍ക്കും അതീതനാണ് ഞാന്‍. പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്, കര്‍മ്മജ്ഞാന പഞ്ചേന്ദ്രിയങ്ങള്‍, പ്രകൃതി, മഹത്, അഹങ്കാരം, ബുദ്ധി ഇവയൊന്നും ഞാനല്ല.’ പിന്നെ സുഖവും ദുഃഖവും എങ്ങനെയെന്നെ ബാധിക്കാനാണ്? വിശപ്പും ദാഹവും പ്രാണനല്ലേ ഉള്ളത്? എനിക്കല്ലല്ലോ!. ശോകവും മോഹവും മനസ്സിനല്ലേ, എനിക്കല്ലല്ലോ! ജരയും മൃത്യുവും ദേഹത്തിനല്ലേ, എനിക്കല്ലല്ലോ! ഈ ആറുപാധികള്‍ക്കും എന്നെ തൊടാനാവില്ല. അങ്ങനെയുള്ള ശിവനാണ് ഞാന്‍.
മനസ്സല്ല ഞാന്‍ ബുദ്ധ്യഹങ്കാരചിത്തം
വപുസ്സല്ലതിന്നുള്ള മാറ്റങ്ങളല്ല
പൃഥിവ്യാദിയല്ലല്ല നേത്രാദിയും
സച്ചിദാനന്ദരൂപന്‍ ശിവന് ഞാന്‍,
ശിവന് ഞാന്‍.
ദേവേന്ദ്രാ, ഞാന്‍ പ്രകൃതിയോ അതിന്റെ വികൃതിഗോഷ്ഠിയോ അല്ല. അപ്പോള്‍പ്പിന്നെ എനിക്കെന്തു ദുഃഖം? എനിക്കെന്തു സുഖം’ എന്ന് സദാ ഉറപ്പിച്ചുകൊണ്ട് നിര്‍മമനായിരിക്കുക. ഇതുമാത്രമേ ദുഃഖനിവാരണത്തിന് മാര്‍ഗ്ഗമായുള്ളു. സന്തോഷം ഉണ്ടാവുകയാണ് മുഖ്യം. സന്തോഷമില്ലെങ്കില്‍ സുഖമുണ്ടായാലും അതാസ്വദിക്കുന്നതെങ്ങനെ?
കൂടെ ദേവന്മാരുണ്ട്, ബുദ്ധിയുണ്ട്, എന്നതൊക്കെ ശരിതന്നെ, എങ്കിലും ഒരു കാര്യം മനസ്സിലാക്കുക. പ്രാരബ്ധകര്മ്മങ്ങളുടെ ഫലം അനുഭവിക്കാതെ തരമില്ല. അതിനാല്‍ ഭാവി കാര്യങ്ങളില്‍ വിവേകത്തിനു പ്രാധാന്യം നല്‍കണം. അതുകൊണ്ട് സുഖദുഃഖങ്ങളെക്കുറിച്ച് ആകുലപ്പെട്ടതുകൊണ്ട് കാര്യമില്ല. സുഖം മൂലം പുണ്യക്ഷയമാണ് സംഭവിക്കുന്നത്. അതിനാല്‍ സുഖത്തിലാണ് ദുഃഖം. അതുപോലെ ദുഃഖത്തില്‍ പാപക്ഷയമാണ് ഫലം. അതില്‍ ചിന്തിക്കുന്നവര്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷേ, ഇത് പറഞ്ഞതുകൊണ്ട് നാം പ്രയത്നത്തില്‍ യാതൊരു വീഴ്ചയും വരുത്തരുത്. എല്ലാവരുമായി കൂടിയാലോചിച്ച് യഥാവിധി പ്രയത്നിക്കുക. സംഭവിക്കേണ്ടത് മാറ്റമില്ലാതെ സംഭവിക്കും എന്ന അറിവില്‍ പ്രയത്നങ്ങള്‍ തുടരുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: