ന്യൂദല്‍ഹി: വ്യക്തി നിയമത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. വ്യക്തി നിയമം ചോദ്യം ചെയ്യുന്നതും മാറ്റം വരുത്തുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മുത്തലാഖ് സംബന്ധിച്ച് ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
”ഖുറാന് വിവാഹമോചനം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അനിവാര്യമായ സാഹചര്യത്തില്‍ അനുമതി നല്‍കുന്നുണ്ട്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ കാരണം ഭാര്യയെ ഒഴിവാക്കണമെന്ന് ഭര്‍ത്താവിന് തോന്നാം. കോടതിയിലൂടെയുള്ള വിവാഹമോചനത്തിന് സമയമെടുക്കും. അതിനാല്‍ ഭാര്യയെ ഒഴിവാക്കാന്‍ ഭര്‍ത്താവ് ചിലപ്പോള്‍ കൊലപാതകം തന്നെ നടത്തും. ഈ സാഹചര്യത്തില്‍ മുത്തലാഖ് നല്ലതാണ്”ബോര്‍ഡ് വിശദീകരിച്ചു.
വിവാഹം ഒരു കരാറാണെന്ന് അഭിപ്രായപ്പെട്ട സത്യവാങ്മൂലത്തില്‍ സ്ത്രീകള്‍ പുരുഷന് താഴെയാണെന്ന സ്ത്രീവിരുദ്ധ പരാമര്‍ശവുമുണ്ട്. ബഹുഭാര്യത്വത്തെയും ബോര്‍ഡ് പിന്തുണക്കുന്നു. ബഹുഭാര്യത്വം പുരുഷന്റെ കാമം തീര്‍ക്കാനല്ലെന്നും സമൂഹത്തിന്റെ ആവശ്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുത്തലാഖ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സ്ത്രീകള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബോര്‍ഡിനോട് അഭിപ്രായമാരാഞ്ഞിരുന്നു.
വിശുദ്ധഗ്രന്ഥങ്ങളും ആചാരങ്ങളും അടിസ്ഥാനമാക്കിയാണ് വ്യക്തിനിയമം രൂപപ്പെടുത്തിയത്. സാമൂഹ്യപരിഷ്കരണത്തിന്റെ പേരില്‍ നിയമങ്ങള്‍ മാറ്റിയെഴുതാനോ കോടതിയുടെ വ്യാഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ സാധ്യമല്ല. ഏകീകൃത സിവില്‍ കോഡ് പരാമര്‍ശിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുന്നതല്ലെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഫോണിലൂടെ മുത്തലാഖ് ചെയ്യപ്പെട്ട കൊല്‍ക്കത്ത സ്വദേശിനി ഇസ്രത് ജഹാന് ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കുട്ടികളെ വിട്ടുനല്‍കാതിരുന്ന ഭര്‍ത്താവ് ഇസ്രത്തിന് സ്വത്തില്‍ അവകാശവും നിഷേധിച്ചു. വാക്കാലുള്ള വിവാഹമോചനം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഇസ്രത് ജഹാന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മുത്തലാഖ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോടും നിലപാട് തേടിയിട്ടുണ്ട്. ഹര്‍ജികളില്‍ കോടതി ഈ മാസം ഒന്‍പതിന് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: