പത്തനംതിട്ട: ഖാദി തുണിത്തരങ്ങള്‍ക്ക് ജനപ്രീതിവര്ദ്ധിച്ചിട്ടും ഉല്പന്നങ്ങള് ജനഹൃദയങ്ങളിലേക്കെത്തിക്കാന്‍ കേരളാഖാദിവ്യവസായബോര്ഡ് ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ലെന്ന് ആക്ഷേപം. ഓണക്കാലമായതോടെ ഖാദി ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകങ്ങളായ വിലക്കിഴിവ് നല്‍കുന്നുണ്ട്.
എന്നാല്‍ മികച്ച രീതിയില്‍ ഉത്പന്നങ്ങള്‍ വിപണനശാലകളില്‍ പ്രദര്‍ശിപ്പിക്കാനോ കടകളിലെത്തുന്ന ഉപഭോക്താക്കളെ വീണ്ടും കടകളിലേക്കാകര്ഷിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതി. വിപണനതന്ത്രങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
സംസ്ഥാനത്തുടനീളം ഖാദിബോര്‍ഡിന്റെ വില്പനശാലകളുണ്ട്. എന്നാല്‍ മതിയായ സ്ഥലസൗകര്യങ്ങള്‍ ഉള്ളവ വിരളമാണ്. നിന്നുതിരിയാന്‍ ഇടമില്ലാത്ത കടമുറികളില്‍ പുതുവസ്ത്രങ്ങള്‍ അടക്കം കൂട്ടിയിട്ടാണ് പലയിടത്തും ഓണക്കച്ചവടം.
ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി ഉത്പന്നങ്ങള്‍ തിരെഞ്ഞെടുത്തുകൊടുക്കാന് മതിയായ ജീവനക്കാരുമില്ല. മിക്ക ഖാദിവസ്ത്രാലയത്തിലും രണ്ടുപേരില്‍ കൂടുതല്‍ ജീവനക്കാരില്ല. ഓണക്കാലവില്പന ലക്ഷ്യമിട്ട് എത്തിക്കുന്ന പുതിയ വസ്ത്രശേഖരം പലയിടത്തും നിലത്ത് കൂട്ടിയിട്ടിരിക്കുന്നതും കാണാം. ഇവ കടകളിലെത്തുന്നവര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പടാന്‍ ഇടയാക്കുന്നു.
ചെറുകിടവസ്ത്രശാലകള്പോലും അവരുടെ ഉത്പന്നങ്ങള്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ച് വിപണനം കൊഴുപ്പിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടായിട്ടും ഖാദിബോര്‍ഡ് അവരുടെ സ്ഥാപനങ്ങളെ പരിരക്ഷിക്കാതിരിക്കുന്നത്.
അനാകര്‍ഷകമായും അസൗകര്യപൂര്ണ്ണമായും ഓണവിപണിയെ സമീപിച്ചിട്ടും കോടികളുടെ വിപണനമാണ് ഈമേഖലയില്‍ നടക്കുന്നത്. ഓണക്കാലത്ത് മാത്രമാണ് വിപണി സജീവമാകുന്നതെന്നും മറ്റുസമയങ്ങളില്‍ കച്ചവടം മോശമാണെന്നും അതിനാലാണ് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാത്തതെന്നുമാണ് വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ ഖാദിമേഖലയെ പരിപോഷിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുമ്പോള്‍ സംസ്ഥാനം ഈമേഖലയില്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: