പാലക്കാട്: മതപരമായ കാര്യങ്ങളില്‍ മതേതര സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നും ശബരിമല വിഷയത്തില്‍ അതുമായി ബന്ധപ്പെട്ട ആചാര്യന്മാരും ഭക്തരും ബോര്‍ഡുമാണ് തീരുമാനമെടുക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാലക്കാട് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടം എന്നു പറയുന്നത് അക്രമം, അരാജകത്വം, വികസനമുരടിപ്പ് എന്നിവയാണ്. സമ്പൂര്‍ണ പരാജയത്തിന്റെ സാക്ഷ്യപത്രമാണ് പിണാറായി വിജയന് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. പോലീസ് സിപിഎമ്മിന്റെ സഖാക്കന്മാരും സഖാക്കന്മാര് പോലീസുകാരായും മാറി. അവശ്യസാധനങ്ങളുടെ വിലകൂടിയതാണ് പിണറായിയുടെ മറ്റൊരു നേട്ടം. സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടുവാന്‍ പാടില്ലെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പണിമുടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇതുവഴി പുതിയൊരു വ്യഖാനമുണ്ടാക്കി ഒരു സമൂഹത്തെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന കടകംപള്ളിയുടെ ആരോപണം പിന്‍വലിക്കണം. അതല്ലെങ്കില്‍ ഉന്നയിച്ച ആരോപണം തെളിയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ല. ദേവസ്വം ബോര്‍ഡാണ്. സിപിഎം ഇരുട്ടിന്റെ ശക്തികളാണ്. കേരളത്തില്‍ കലാപം, അക്രമം എന്നിവ നടത്തുന്നത് ഇരുട്ടിന്റെ ശക്തികളായതുകൊണ്ടാണ്. മണ്ഡലം പ്രസിഡന്റ് വിശ്വനാഥന് അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. വി. ജയന് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ. ജെ. ശ്രീനി സ്വാഗതവും എം. സുനില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: