പാലാ: കൊല്ലപ്പള്ളി-നീലൂര്‍-മുട്ടം റൂട്ടില്‍ പുറവിള ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുക്കുന്ന ഇരുചക്രവാഹനങ്ങള്‍ വലിയ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്.
ഒരുമാസം മുമ്പ് ഇരുചക്രവാഹനത്തില്‍ വന്ന ബി.എസ്.എന്‍.എലിലെ രണ്ട് ജീവനക്കാര്‍ ഈ കുഴികളില്‍ വീണ് പരിക്കുപറ്റിയിരുന്നു. കൊടുംവളവിലുള്ള ഈ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്ന ചെറുതും വലുതമായ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതിയും നാട്ടുകാരും പലതവണ അധികാരികളെ സമീപിച്ചതാണ്. ഇവിടെ നിന്നും 150 മീറ്റര്‍ അകലെ കലുങ്കിന്റെ സ്ലാബ് തകര്‍ന്ന് വീണ് വലിയ കുഴി റോഡില്‍ ഉണ്ടായിരിക്കുകയാണ്. രാത്രിയില്‍ വരുന്ന വാഹനങ്ങള്‍ കുഴി കാണാതെ കുഴിയില്‍ അകപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങള്‍ ധാരാളമാണ്.
കോട്ടയം ജില്ലയില്‍ നിന്നും ഇടുക്കിയിലേക്കുള്ള എളുപ്പവഴി എന്ന നിലയില്‍ നിത്യേന നൂറുകണക്കിനായ ചെറിയ വാഹനങ്ങളും നിരവധി ബസുകളും സര്‍വ്വീസ് നടത്തുന്ന റോഡിന്റെ സംരക്ഷണഭിത്തികള്‍ പലയിടത്തും ഇടിഞ്ഞുവീഴാറായ അവസ്ഥയാണ്. കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടാകാതെ റോഡിന്റെ ദുരിതാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: