ഞാനൊരു സംഗീതജ്ഞനാണ്; ഭാരതത്തിലെ രണ്ട് ക്ലാസിക്കല്‍ സമ്പ്രദായങ്ങളിലൊന്നായ കര്‍ണാടക സംഗീതം പരിശീലിക്കുന്നയാളുമാണ്.ഓര്‍മവച്ച കാലംമുതല്‍ ഞാന്‍ ഈ സംഗീത ലോകത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. പല ബ്രാഹ്മണരെയുംപോലെ കുട്ടിക്കാലം മുതല്‍ കല പഠിക്കുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സുമുതല്‍ ഞാന്‍ വിജയം മാത്രം മുന്നില്‍ കാണുന്ന മുഴുസമയ സംഗീതജ്ഞനായി.
സംഗീതം പഠിക്കുന്നതിനും പാടുന്നതിനുമപ്പുറം ചില അസാധാരണ സാഹചര്യങ്ങള്‍ എന്നെ സംഗീത ജീവിതത്തിന്റെ ഉള്ളറകളിലേക്കെത്തിച്ചു. എന്താണ് ഈ സംഗീതം, അതിന്റെ ചരിത്രം, ഉദ്ദേശ്യം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എന്നെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചു.
ആരാണ് ഞാന്‍, എന്താണ് എന്റെ സാമൂഹിക മേല്‍വിലാസം? എന്റെ സംഗീതത്തിന്റെ ഓരോ മാത്രയിലും കരഘോഷം മുഴക്കുന്ന ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? എനിക്ക് ഒരുകാര്യം വ്യക്തമായി, സംഗീതമെന്നത് ഭാവഗീതവും താളവും മാത്രമല്ല. മതം, ജാതീയമായ ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ സംഗീതത്തെ ആന്തരികവല്‍ക്കരിച്ചിട്ടുണ്ട്. എന്റെ സമുദായം അത് എന്റെതാക്കുന്നു, മറ്റുള്ളവരെ പ്രത്യേകിച്ച് ജാതിവ്യവസ്ഥയുടെ ഏറ്റവും താഴെത്തട്ടിലുള്ളവരെ ഒഴിവാക്കി അത് പരിശീലിക്കുന്നു, പരിപോഷിപ്പിക്കുന്നു, സംരക്ഷിക്കുന്നു.
അമൂല്യമായ ഏതൊരു സൗന്ദര്യാനുഭവത്തിനും രാഷ്ട്രീയവും സാമൂഹ്യവുമായ വിമര്‍ശനത്തിന്റെ ഭാഗമാവാന്‍ കഴിയും. ഇത് തെറ്റാണെന്നും ന്യായരഹിതമാണെന്നും, സമൂഹത്തോടും കലയോടുതന്നെയും അനീതി ചെയ്യുന്നതാണെന്നും ഞാനറിഞ്ഞു. ഈ മേല്‍ക്കോയ്മയെ പ്രതിരോധിച്ചേ തീരൂ എന്ന് എനിക്ക് തോന്നി.
സംഗീതം പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന സമുദായത്തില്‍പ്പെട്ടയാളായതിനാല്‍ ഈ ദൗത്യം എളുപ്പമാക്കുന്നു. കല, എനിക്ക് ജീവിതംതന്നെയായ എന്റെ കല ഭാരതത്തിന്റെ പ്രബലമായ അല്ലെങ്കില്‍ ‘സമര്‍ത്ഥമായ’ സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
ആധിപത്യം ചെലുത്താന്‍ കഴിയുന്ന ഒരു സംസ്കാരത്തെ ശക്തമെന്നേ വിളിക്കാവൂ; സംസ്കാരമെന്ന് വിളിക്കാനാവില്ല. അധികാരം അധികാരവും, സംസ്കാരം സംസ്കാരവുമാണ്. ഓരോ സമുദായത്തിനും അത് അങ്ങേയറ്റം ഒറ്റപ്പെട്ടതാണെങ്കില്പ്പോലും സ്വന്തമായ കലയും സാംസ്കാരിക തലങ്ങളുമുണ്ട്. അധികാരത്തിനുള്ളത് ഉയര്‍ന്ന കോട്ടകളും സംസ്കാരത്തിന്റേത് സമതലങ്ങളുമാണ്. ഉയര്‍ന്ന കോട്ടകള്‍ ഇടിച്ചുനിരത്തേണ്ടതുണ്ട്; അവഗണിക്കപ്പെട്ട കലാപാരമ്പര്യങ്ങളെ രംഗവേദിയിലേക്ക് ആനയിക്കേണ്ടതുണ്ട്.
ജനാധിപത്യത്തില്‍ സമൂഹത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ സ്വത്ത് തുറന്ന മനസ്സോടെയും സ്നേഹത്തോടെയും പങ്കുവയ്ക്കപ്പെടണം. ഇതിനുവേണ്ടത് സഹാനുഭൂതിയാണ്, വെറും സഹിഷ്ണുതയല്ല; ആലിംഗനമാണ്, പുറംതിരിഞ്ഞു നില്‍പ്പല്ല.
ഭൂപടത്തില്‍ നാം വരയ്ക്കുന്ന രേഖകളില്‍ സംസ്കാരത്തെ തളച്ചിടാനാവില്ല. നമുക്ക് സമാനമായ സമരങ്ങളും ആഘോഷങ്ങളുമാണുള്ളതെന്ന് സങ്കീര്‍ണമെങ്കിലും സുന്ദരമായ ഈ ഗ്രഹത്തില്‍ വസിക്കുന്ന ഓരോരുത്തരെയും കല കാണിച്ചുകൊടുക്കുന്നു.
ഈ ഏകതയെ അറിയാന്‍ സാമൂഹ്യ-രാഷ്ട്രീയ നിര്‍മിതികളില്‍നിന്ന് കലാപാരമ്പര്യങ്ങളെ വിഛേദിക്കേണ്ടതുണ്ട്.ഈ ദിശയില്‍ എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. നിരന്തരമായ പഠനത്തോടും അവബോധത്തോടും കൂടി അത് മുന്നോട്ട് പോകും. കലാനുഭവം ജീവിതത്തോട് സീമാതീതമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ പുരസ്കാരം വീണ്ടും എനിക്ക് ഉറപ്പ് നല്കുന്നു.നിരവധിയായ സഹയാത്രികരുടെ പിന്തുണയും മാര്‍ഗദര്‍ശനവും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. പേരിന് മാത്രമാണ് ഈ പുരസ്കാരം എന്റേതാകുന്നത്. മറ്റ് പലരോടൊപ്പം അതിന്റെ ഔന്നത്യം അറിയാന്‍ എന്നെ വളര്‍ത്തിയ, നയിച്ച മഹത്തായ സംഗീത പാരമ്പര്യത്തിനുള്ളതാണത്.
ഒരു കീര്‍ത്തനത്തിലെ ചില വരികളോടെ ഞാന്‍ പ്രസംഗം അവസാനിപ്പിക്കാം.
പത്തൊമ്പതാം നൂറ്റാണ്ടില്‍ തമിഴ് ഗാനരചയിതാവായ ഗോപാലകൃഷ്ണ ഭാരതി ദളിത് ഹിന്ദു സന്യാസിയായ നന്തനാരുടെ പോരാട്ടങ്ങളെ വിവരിക്കുന്ന സംഗീത ശില്‍പ്പം രചിക്കുകയുണ്ടായി. ദേവന്റെ സാന്നിദ്ധ്യത്തില്‍ ഈ പാട്ടുപാടി അദ്ദേഹത്തെ പുകഴ്ത്താന്‍ ക്ഷേത്രപ്രവേശത്തിന് അനുമതി തേടുകയായിരുന്നു നന്തനാര്‍. ഇരുപതാം നൂറ്റാണ്ടിലെ ആദ്യഭാഗത്തുപോലും ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് നാമോര്‍ക്കണം.
ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്ഷേത്രപ്രവേശനമല്ല, അവസരങ്ങളും അവകാശങ്ങളും അധികാര പങ്കാളിത്തവുമാണ് ദളിതര്‍ ആവശ്യപ്പെടുന്നത്. ഇന്നത്തെ നന്തനാരുമാര് കരുത്തരും സംഘടിതരും അവകാശബോധമുള്ളവരും വളരെയധികം ശക്തരും പ്രഭാവശാലികളുമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അവഗണിക്കപ്പെട്ട സമുദായങ്ങള്‍, അവരുടെ രാഷ്ട്രീയവും സാമൂഹ്യവും മതപരവുമായ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അഭിമാനവും ഗുണവും ഉറപ്പുവരുത്താന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്കുമുന്നില്‍ ഇപ്പോഴും വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. വരുഗലാമോ അയ്യാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: