കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎം കേന്ദ്രങ്ങളായ ഇരിട്ടി മുഴക്കുന്ന്, പാനൂര്‍ ചെണ്ടയാട് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ പതിനൊന്നുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാനൂരിലുണ്ടായ സ്ഫോടനത്തില്‍ പതിനൊന്നുകാരന്റെ ഇരുകാലുകള്‍ക്കും കണ്ണിനുമാണ് പരിക്കേറ്റത്. ചെണ്ടയാട് മൂഴിവയലിലെ കടവത്തൂരിലെ വിപി.ചന്ദ്രന്റെ മകന് ദേവനന്ദിനാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സ്ഫോടനമുണ്ടായത്.
ചന്ദ്രന്റെ ഭാര്യാ സഹോദരി അക്ഷയ നിവാസില്‍ ബിന്ദുവിന്റെ ഉടമസ്ഥതയിലുളള പൂട്ടിയിട്ട വീട്ടിലാണ് സ്ഫോടനമുണ്ടായത്. പുറംചുമരിനോട് ചേര്‍ന്ന് പുകയിലാത്ത അടുപ്പിനായി ഇഷ്ടിക കൊണ്ട് കെട്ടിയ സ്ഥലത്ത് സഞ്ചിയില്‍ സൂക്ഷിച്ച ബോംബ് കുട്ടി അബദ്ധത്തില്‍ തട്ടിതാഴെയിട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്. ഉടന്‍ തലശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കണ്ണിന്റെ പരിക്ക് സാരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്നും പൊട്ടാതെ കിടന്ന മൂന്ന് നാടന്‍ബോംബുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വന്തം റബ്ബര്‍ തോട്ടത്തിലെ കാട് വെട്ടുന്നതിനിടയിലുണ്ടായ ബോംബു സ്ഫോടനത്തിലാണ് ഇരിട്ടിയില്‍ യുവാവിന് പരിക്കേറ്റത്. മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലപ്പുഴ സ്വദേശി അബ്ദുള്റസാക്കിനെയാണ് കണ്ണിനും ചെവിക്കും പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ പാലപ്പുഴ പെരുമ്പുന്ന റോഡില്‍ അബ്ദുള്‍ റസാക്കിന്റെ റബര്‍ തോട്ടത്തില്‍ കാട് വെട്ടുന്ന മെഷീന് ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. കാട് വെട്ടുന്ന മെഷീന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവെച്ച ബോംബില്‍ തട്ടിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: