കളമശേരി: മാരകായുധങ്ങളുമായി കാറില്‍ കറങ്ങിയ അക്രമിസംഘത്തെ ഏലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞുമ്മല്‍ സ്വദേശികളായ കൊന്നുള്ളില്‍ വീട്ടില്‍ ഡോറി(29), പുതുശ്ശേരി വീട്ടില്‍ സിക്സണ്‍(30), ആഞ്ഞിലിക്കാട്ട് വീട്ടില്‍ വിനു(27), വേലശ്ശേരി വീട്ടില്‍ ആന്റണി(26), പള്ളിക്കര വീട്ടില്‍ സൂരജ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വടിവാള്‍, ഇടിക്കട്ട, കത്തി, ഇരുമ്പ് കമ്പി തുടങ്ങിയ ആയുധങ്ങള്‍ ഇവരില്‍നിന്നും കണ്ടെത്തി. കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മൂന്ന് പേര് ഒരുമാസം മുന്‍പുണ്ടായ ആക്രമണകേസില്‍ ജയില്‍വാസം കഴിഞ്ഞ് കഴിഞ്ഞയാഴ്ച്ചയാണ് പുറത്തിറങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കുപ്രസിദ്ധ ഗുണ്ടയായ മഞ്ഞുമ്മല്‍ രാധാകൃഷ്ണന്റേതാണെന്ന് പോലീസ് പറഞ്ഞു. കേസുകളില്‍ തങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞവരേയും തെളിവുകള്‍ നല്കിയവരേയും ലക്ഷ്യംവച്ച് വന്നതാണോ എന്ന് പേലീസിന് സംശയമുണ്ട്. പ്രതികളെ കളമശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആയുധനിയമപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ബി വിജയന്, ഏലൂര്‍ സബ് ഇന്‍സ്പെക്ടര്‍ എസ്.എല്‍ പ്രേംലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എഎസ്ഐ സെലിന് കുമാര്‍, സീനിയര്‍ സിപിഒ സുരേഷ്, അനില്‍, സുരേഷ് പി, ജലീല്‍, ബിജു, ഗ്ലാഡ്സണ്‍ എന്നിവരാണ് സ്ക്വാഡില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: