ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച പാക്കിസ്ഥാന് ഭാരതത്തിന്റെ മറുപടി. ”എത്ര കത്തുകള്‍ വേണമെങ്കിലും പാക്കിസ്ഥാന് അയക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം മാറാന്‍ പോകുന്നില്ല”. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പാക് അധീന കശ്മീര്‍ നിയമവിരുദ്ധമായി പാക്കിസ്ഥാന് കൈവശപ്പെടുത്തിയതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി പ്രത്യേക സംഘത്തെ വിവിധ രാജ്യങ്ങളിലേക്കയക്കാനുള്ള പാക്കിസ്ഥാന്റെ നിലപാടിനെയും വികാസ് സ്വരൂപ് വിമര്‍ശിച്ചു. ”22 പേരെ തെറ്റായ ആശയവുമായി പല രാജ്യങ്ങളിലേക്കയക്കുന്നതിന് പകരം കൃത്യമായ സന്ദേശവുമായി ഒരാളെ ശരിയായ രാജ്യത്തേക്കയക്കുകയാണ് ചെയ്യേണ്ടത്”. ഭീകരവാദം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന് തയ്യാറാകണമെന്ന് സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
കശ്മീരില്‍ അഭിപ്രായം പറയാന്‍ പാക്കിസ്ഥാന് അവകാശമില്ല. വിഷയം പരിഹരിക്കാന്‍ ഭാരതം പ്രാപ്തരാണ്. കശ്മീരിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിനിടെ രണ്ട് തവണ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്തെഴുതിയതിനെ പരിഹരിച്ച ഭാരതം മൂന്നാംകക്ഷിയെ വിഷയത്തില്‍ ഇടപെടുത്തില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: