ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിദ്ധ്യം രാജ്യത്തുണ്ടെന്ന് പാക്കിസ്ഥാന് ഇതാദ്യമായി സമ്മതിച്ചു. വലിയ ഭീകരാക്രമണങ്ങള്‍ നടത്തുവാനുള്ള ഐഎസിന്റെ പദ്ധതി തകര്‍ത്തതായി പാക്കിസ്ഥാന് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
അറബിയിലുള്ള ഇവരുടെ സന്ദേശം പിടിച്ചെടുത്തതായി സൈനിക വക്താവ് ലഫ്. ജനറല്‍ അസിം ബാജ്വ പറഞ്ഞു. ഐഎസുമായി ബന്ധമുള്ള 309 പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിലെ ഐഎസിന്റെ സൂത്രധാരനായ ഹാഫിസ് ഉമര്‍, ഉന്നത കമാന്‍ഡര്‍ അലി റഹ്മാന് എന്നിവരെ പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാന്, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള 25 പേരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പാക്കിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചതിന്റെയും ഉത്തരവാദിത്വം ഐഎസിനായിരുന്നുവെന്ന് ബാജ്വ പറഞ്ഞു. നയതന്ത്രജ്ഞരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വിമാനത്താവളങ്ങളും എംബസികളും ആക്രമിക്കുവാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ഇവര്‍ നുഴഞ്ഞുകയറുന്നത്. ഇത് തടയുന്നതിനായി 18 വലിയ കവാടങ്ങല്‍ രണ്ട് രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ സ്ഥാപിക്കുവാന്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: