ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വിയറ്റ്നാം സന്ദര്‍ശനം ആരംഭിച്ചു. ചൈനയിലെ ഹാങ്ഷൗവില്‍ ഇന്ന് മുതല്‍ അഞ്ചു വരെ നടക്കുന്ന ജി-20 നേതാക്കളുടെ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് മോദിയുടെ വിയറ്റ്നാം സന്ദര്‍ശനം. ഭാരതവും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനാണ് സന്ദര്‍ശനമെന്ന് യാത്ര പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി പറഞ്ഞു.
വിയറ്റ്നാമിന്റെ ദേശീയ ദിനമായ ഇന്നലെ വിയറ്റ്നാം ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദല്‍ഹിയില്‍ നിന്നും പ്രധാനമന്ത്രി വിദേശയാത്ര തിരിച്ചത്. ഭാരതവും വിയറ്റ്നാമും തമ്മിലുള്ള കൂട്ടുകെട്ട് ഏഷ്യയ്ക്കും ലോകരാജ്യങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നും മോദി പറഞ്ഞു.
വിയറ്റ്നാം തലസ്ഥാനമായ ഹാനയിലെത്തിയ മോദി പ്രധാനമന്ത്രി എന്ഗ്യുയെന് ഹ്വാന്‍ ഫുക്കുമായി ചര്‍ച്ചകള്‍ നടത്തും. വിയറ്റ്നാം പ്രസിഡന്റ് ട്രാന് ഡെയ് ക്വാങുമായും, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ഗ്യുയെന് ഫൂ ത്രോങുമായും, വിയറ്റ്നാം ദേശീയ അസംബ്ലി അധ്യക്ഷ എന്ഗ്യുയെന് ധി കിം എന്ഗാനുമായും മോദി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പരസ്പരം ഗുണപ്പെടുന്ന തരത്തിലുള്ള ശക്തമായ സാമ്പത്തിക ബന്ധം വിയറ്റ്നാമുമായി രൂപപ്പെടുത്താന്‍ ഭാരതം ആഗ്രഹിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ സമുന്നതരായ നേതാക്കളില്‍ ഒരാളായ ഹോചിമിന്‍ ആദരാഞ്ജലി അര്‍പ്പിക്കാനും വിയറ്റ്നാമില്‍ അവസരം ലഭിക്കും. ദേശീയ നായകരുടെയും രക്തസാക്ഷികളുടെയും സ്മാരകത്തില്‍ മോദി പുഷ്പചക്രം അര്‍പ്പിക്കുകയും ക്വാന്‍സു പഗോഡ സന്ദര്‍ശിക്കുകയും ചെയ്യും.
വിയറ്റ്നാമില്‍നിന്നും ഇന്ന് വൈകിട്ടോടെ ചൈനയിലെത്തുന്ന മോദി ജി20 ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തും. വിയറ്റ്നാം സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തുന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ ഭാരതത്തിന്റെ ഇടപെടലുകളെയും മോദിയുടെ വിയറ്റ്നാം സന്ദര്‍ശനത്തെയും ആശങ്കയോടെയാണ് ചൈന കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: