തിരുവനന്തപുരം: പണിമുടക്കിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം ആക്രമണം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പോലീസ് പിന്തുണയോടെയായിരുന്നു ആക്രമണം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിരവധി കൊടിമരങ്ങള്‍ സിപിഎം അക്രമികള്‍ തകര്‍ത്തു.
ഇന്നലെ ഉച്ചയോടെ നഗരത്തിലെ വലിയശാല, കണ്ണേറ്റുമുക്ക്, മേലാറന്നൂര്‍ പ്രദേശങ്ങളിലാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. ഉച്ചയ്ക്ക് 1.30തോടെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ അമ്പതിലധികം വരുന്ന സിപിഎം ഗുണ്ടകള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വലിയശാല നാഗര്‍ ക്ഷേത്രത്തിനുസമീപത്ത് വച്ച് ബജെപി പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു.
വലിയശാല മംഗലത്തുവീട്ടില്‍ അര്ജ്ജുന്(23), വലിയശാല കൗണ്‍സിലര്‍ ലക്ഷ്മിയുടെ മകന് മോഹന്‍(17), വലിയശാല സ്വദേശി രാജേഷ്(25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള അടിയേറ്റ് അര്‍ജ്ജുന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.എസ്. ഗോപകുമാറും സംഘവും നോക്കി നില്ക്കെയായിരുന്നു് ആക്രമണം.തുടര്‍ന്ന് അക്രമികള്‍ വലിയശാല മംഗലത്തുവീട്ടില്‍ സന്തോഷിന്റെ വീട് അടിച്ചുതകര്‍ത്തു. വീടിനു പുറത്ത് വച്ചിരുന്ന ബൈക്ക് ചവിട്ടിതള്ളിയിട്ടു. വീടിനുള്ളില്‍ കയറി രോഗബാധിതയായ അമ്മയെയും സ്ത്രീകളെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയശേഷം സന്തോഷി(31)നെ മര്‍ദ്ദിച്ചു. ബൈക്കുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നീങ്ങിയ സംഘം കണ്ണേറ്റ്മുക്ക് കുമാര്‍ വര്‍ക്ക്ഷോപ്പ് ഉടമ കുമാറി (31) നെ മര്‍ദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടിപരിക്കേല്പിക്കുകയും ചെയ്തു. കൈക്ക് സാരമായി പരിക്കേറ്റ കുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
അവിടെനിന്നു പിരഞ്ഞുപോയ സംഘം മൂന്നു മണിയോടെ തിരികെ എത്തി വാഴവിളാകം ഡ്രെയിനേജ് റോഡിലെ വിനോദിന്റെ വീടിനുനേരെ കല്ലേറുനടത്തി. വീടുനുള്ളില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ കൈകുഞ്ഞുങ്ങളെയും കൊണ്ട് സമീപത്തെ വീട്ടിലേക്ക് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിനോദിന്റെ ഓട്ടോയും അക്രമികള്‍ നശിപ്പിച്ചു.
കണ്ണേറ്റുമുക്കിലുള്ള പാര്‍ട്ടി ഓഫീസില്‍ സംഘടിച്ചശേഷം അവിടെ നിന്ന് നീങ്ങിയ സംഘം കണ്ണേറ്റ് മുക്ക് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന സംഘപരിവാര്‍ കൊടിമരങ്ങള്‍ പോലീസ് നോക്കിനില്കെ നശിപ്പിച്ചു. ഇതേസമയം മേലാറന്നൂര്‍ ഭാഗത്ത് അക്രമിസംഘം വ്യാപകമായി സംഘപരിവാര്‍ കൊടിമരങ്ങള്‍ നശിപ്പിക്കുകയായിരുന്നു.
ആക്രമണം നടക്കുമ്പോള്‍ പോലീസ് നോക്കിനിന്നത് ചോദ്യംചെയ്ത വലിയശാല കൗണ്‍സിലര്‍ ലക്ഷ്മിയെ എഎസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. ഇത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. കഴിഞ്ഞദിവസങ്ങളിലും വലിയശാലയില്‍ സിപിഎം അക്രമം നടത്തിയിരുന്നു. കൗണ്‍സിലറുടെ ഓഫീസ് തല്ലതകര്ത്തു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണം.
ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി പാപ്പനംകോട് സജി, നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ.വി.ഗിരികുമാര്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന്, കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേശ് തുടങ്ങിയവര്‍ ആക്രമണം നടന്ന വീടുകളും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: