ആലുവ: ആഢംബര വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് സിനിമാ നിര്‍മ്മാതാവില്‍ നിന്നും മൂന്നര കോടി തട്ടിയെടുത്ത കേസില്‍ ഹൈക്കോടതി അഭിഭാഷകന് അറസ്റ്റില്‍. അങ്കമാലി തുറവൂര്‍ മൂപ്പന്‍കവല പാര്‍വ്വതി വില്ലയില്‍ താമസിക്കുന്ന ചാലക്കുടി കൊരട്ടി പഴവേലില്‍ വീട്ടില്‍ അഡ്വ. പി.എസ്. സര്വ്വനാഥ (47) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
മോഹന്‍ലാല്‍ ചിത്രമായ ‘പുലിമുരുകന്’ന്റെ നിര്‍മ്മാതാവും വിദേശ മലയാളിയുമായ ടോമിച്ചന് മുളകുപാടത്തിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 2014ലാണ് പോലീസ് കേസെടുത്തത്. സര്വ്വനാഥന് പുറമെ അമേരിക്കയിലുള്ള സര്‍വ്വനാഥന്റെ സഹോദരന്, ഭാര്യ, മറ്റൊരു കൂട്ടാളി എന്നിവരും പ്രതികളാണ്. ഇവര്‍ ഇപ്പോഴും അമേരിക്കയിലായതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. ചെങ്ങമനാട് മധുരപ്പുറത്ത് സര്‍വ്വനാഥന്റെ സഹോദരന്റെ പേരിലുള്ള 21,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നല്‍കാമെന്ന് പറഞ്ഞാണ് നിര്‍മ്മാതാവില്‍ നിന്നും പണം തട്ടിയെടുത്തത്. പണം കൈപ്പറ്റി കരാര്‍ കാലാവധി കഴിഞ്ഞിട്ടും കെട്ടിടം രജിസ്റ്റര്‍ ചെയ്ത് നല്‍കാതെ തൃശൂര്‍ സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവിന് 12 ലക്ഷത്തിന് വീട് വിറ്റതായി രേഖയുണ്ടാക്കി. പിന്നീട് പാലക്കാട് സ്വദേശിയായ മറ്റൊരാള്‍ക്ക് ആറ് കോടി രൂപയ്ക്ക് സ്ഥലവും കെട്ടിടവും മറിച്ച് വില്‍ക്കുകയും ചെയ്തു.
സര്‍വ്വനാഥന്റെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിപ്പിന് ഒത്താശ ചെയ്ത് നല്കിയ ഇടനിലക്കാരനെയും അമേരിക്കയിലേക്ക് കൊണ്ടുപോയി. കോടതി നിര്‍ദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി വൈ.ആര്. റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് എസ്ഐ ഗോപകുമാര്‍, അനില്‍കുമാര്‍, നിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: