വിളപ്പില്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ചപ്പനി പ്രതിരോധത്തിന് നിയമിച്ച താത്കാലിക ജീവനക്കാര്‍ക്ക് ഇത്തവണയും ഓണം പട്ടിണിയില്‍. പത്തുമാസമായി മുടങ്ങിയ ശമ്പളത്തില്‍ ഒരു മാസത്തേതു പോലും നല്‍കിയില്ല.
ഡിഎംഒ നിയമിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരാണ് ഡിസംബര്‍ മുതല്‍ ശമ്പളമില്ലാതെ പണിയെടുക്കുന്നത്. കേന്ദ്രം എന്‍ആര്‍എച്ച്എം വഴി നിയമിച്ച ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കിട്ടുമ്പോഴാണ് അതേ തസ്തികയില്‍ ഡിഎംഒ നിയമിച്ചവര്‍ ശമ്പളം കിട്ടാതെ നരകിക്കുന്നത്. മന്ത്രിയെ കണ്ട് പരാതിപ്പെട്ടിരുന്നു.
2012 ലാണ് ഡിഎംഒ ഇവരെ നിയമിച്ചത്. 13,900 രൂപയാണ് ശമ്പളം. മൂന്നുമാസത്തേക്കായിരുന്നു നിയമനം. പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായിട്ടും ആശുപത്രികളില്‍ ജീവനക്കാരില്ലാത്തതിനാല്‍ ഇവരുടെ കാലാവധി നീട്ടി. നാലു വര്‍ഷത്തിനിടെ പതിനാറോളം തവണയാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. ജൂലൈ മാസത്തിലാണ് അവസാനമായി കരാര്‍ നീട്ടിയത്. മൂന്നു മാസത്തേക്ക് ദീര്ഘിപ്പിച്ച കരാറിന്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കും. 2015 നവംബറിനു ശേഷം ഇതേവരെ ഒരു രൂപ പോലും ശമ്പളം കിട്ടിയിട്ടില്ല. ബിഎസ്സി പുരുഷ നഴ്സുമാരാണ് മിക്കവരും.. സ്വകാര്യ ആശുപത്രികള്‍ പുരുഷ നഴ്സുമാരെ നിയമിക്കാന്‍ താത്പര്യം കാണിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: