തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് വയര്‍ലെസ് സെറ്റ് വാങ്ങിയത് മുഴുവന്‍ നിയമങ്ങളും ലംഘിച്ചെന്ന് വ്യക്തം. വയര്‍ലെസ് സെറ്റ് വാങ്ങാന്‍ ദല്‍ഹിയിലെ വയര്‍ലെസ് മോണിറ്ററിംഗ് ഓര്‍ഗനൈസേഷനാണ് ലൈസന്‍സ് നല്‍കേണ്ടത്. ഈ ലൈസന്‍സ് ഇല്ലാതെ കൊച്ചി ആസ്ഥാനമായ പ്രോംപ്ടണ്‍ വയര്‍ലെസ് ആന്റ് വയേര്‍ഡ് എന്ന കമ്പനിയില്‍ നിന്നാണ് സതീഷ് വയര്‍ലെസ് വാങ്ങിയത്. ഇങ്ങനെ വാങ്ങിയ വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയില്ലെന്നും തന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് സതീഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ വയര്‍ലെസ് സെറ്റുകള്‍ ജീവനക്കാര്‍ ഉപയോഗിക്കാനാരംഭിച്ചെന്നാണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയിരിക്കുന്ന മൊഴി.
അനധികൃതമായി വാങ്ങിയ വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കാന്‍ നിരവധി കടമ്പകളുണ്ടായിരുന്നു. പൂട്ടിയിട്ട മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കണമെങ്കില്‍ തിരുവനന്തപുരത്തെ വയര്‍ലെസ് മോണിറ്ററിംഗ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇദ്ദേഹത്തിനാകട്ടെ ദല്‍ഹിയിലെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ പോലീസുമായി സഹകരിക്കാന്‍ കഴിയൂ. അതിനാലാണ് പോലീസ് ഇന്നലെ രാവിലെ മുതല്‍ മുറിയുടെ പൂട്ടു പൊളിക്കാതെ കാത്തുനിന്നത്.
വിവരമറിഞ്ഞ ഹിന്ദുഐക്യവേദിയുടെ നേതാക്കളും പ്രവര്‍ത്തകരും പടിഞ്ഞാറേ നടയിലെത്തി. അവരുടെ ആവശ്യപ്രകാരം മുതിര്‍ന്ന ബിജെപി നേതാക്കള്‍ ദല്‍ഹിയില്‍ ഇടപെട്ട് വയര്‍ലെസ് മോണിറ്ററിംഗ് ഓര്ഗനൈസേഷന് ഡയറക്ടറെ വിവരം ധരിപ്പിച്ചു. സംഗതിയുടെ ഗൗരവും ബോധ്യപ്പെട്ടതോടെ അദ്ദേഹം പ്രശ്നത്തില്‍ ഇടപെട്ടു. അങ്ങനെ ദല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതനുസരിച്ച് വയര്‍ലെസ് മോണിറ്ററിംഗ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വിനീത് കുര്യന് മാത്യു വൈകിട്ടോടെ സ്ഥലത്തെത്തി.
അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസിന്റെയും മറ്റ് സുരക്ഷാ ജീവനക്കാരുടെയും കൈവശം ആവശ്യത്തിന് ആധുനിക വയര്‍ലെസ് സെറ്റുകളുണ്ട്. ഇരുന്നൂറോളം പോലീസുകാര്‍ ഈ സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ ഇന്റര്‍കോം സംവിധാനവും ഉണ്ട്. ക്ഷേത്രത്തിന്റെ മുക്കും മൂലയും സിസിടിവി ക്യാമറകളിലൂടെ പോലീസുകാര്‍ നിരീക്ഷിക്കുന്നുമുണ്ട്. പിന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് ഇതിന്റെ ആവശ്യമെന്തെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. വയര്‍ലെസ് സെറ്റുകള്‍ കൂടാതെ സിസിടിവി ക്യാമറുകളും എക്സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വാങ്ങിയതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: