ആര്‍എസ്എസ് കാര്യവാഹ് ഹരിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പ്രകടനം
വിഴിഞ്ഞം: ആര്‍എസ്എസ് മംഗലത്തുകോണം മണ്ഡല് കാര്യവാഹ് ഹരി(25)ക്കു നേരെ സിപിഎം ഗുണ്ടാ ആക്രമണം. ശാഖാ ശിക്ഷക് ആയ വിവേകിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് വീടുകയറി ആക്രമണം നടന്നത്. ആക്രമണത്തില്‍ മറ്റൊരു പ്രവര്‍ത്തകനായ അഭിലാഷി(25)നും പരിക്കേറ്റു.
പൊതുവെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത വെങ്ങാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്സവത്തിനെത്തിയ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തിയിരുന്നു. അതിനടുത്ത ദിവസം പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമവും നടന്നു. ഇതില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഈ വിഷയങ്ങളില്‍ യാതൊരുവിധ രാഷ്ട്രീയവും ഉണ്ടായിരുന്നില്ല. പക്ഷേ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ സഹായത്തോടെ വിഷയത്തെ സിപിഎം ഏറ്റെടുത്തു. വിഷയങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും വെറും രാഷ്ട്രീയ ശത്രുത കൊണ്ട് മാത്രമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.
വെങ്ങാനൂര്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ രണ്ട് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളും പുറത്ത് നിന്നെത്തിയവരും ഉള്‍പ്പെടുന്ന മുപ്പതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. മാരകമായി പരിക്കുപറ്റിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പനങ്ങോട് ക്ഷേത്രപരിസരത്ത് നിന്നും ചാവടിനട നിന്നും ആരംഭിച്ച രണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ വെങ്ങാനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. സിപിഎം അധികാരത്തില്‍ വന്ന ശേഷം കോവളം, നേമം നിയോജക മണ്ഡലത്തിലെ പല ഭാഗത്തും മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് വാഴമുട്ടത്ത് ആര്‍എസ്എസ് മണ്ഡല് ബൗദ്ധിക് പ്രമുഖ് ഉണ്ണി(28)യുടെ വീടിന് നേര്‍ക്ക് സിപിഎം ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ കിട്ടാത്തതിനാല്‍ പ്രായമായ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി വാഹനങ്ങളും തകര്‍ത്താണ് മടങ്ങിയത്.
കഞ്ചാവും മദ്യവും നല്‍കിയാണ് സിപിഎം ഇത്തരം ഗുണ്ടാ ആക്രമണം നടത്തുന്നതെന്നും പോലീസ് നിഷ്ക്രിയമാണെന്നും ബിജെപി മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ച നാള് മുതല്‍ വിറൡപിടിച്ച സിപിഎം നേതാക്കള്‍ അണികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടി ലോക്കല്‍ നേതൃത്വമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവളം നിയോജക മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി ബി. രാധാകൃഷ്ണന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്. അഭിലാഷ്, ബിജെപി വെങ്ങാനൂര്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി ലാലന്, കൗണ്‍സിലര്‍ സന്തോഷ്, വാര്‍ഡ് മെമ്പര്‍ ആര്.സി. വിഷ്ണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: