ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തിയിലെ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ സ്വര്ണമായേക്കുമെന്ന് സൂചന. മത്സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബെയ്ജാന്റെ ടൊഗ്രുല് അസ്ഗരൊവും ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണിത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
പ്രാഥമിക പരിശോധയില്‍ അസ്ഗരൊവ് പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അന്തര്‍ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, താരത്തിന്റെ രണ്ടാം സാംപിളും പരിശോധിക്കുന്നവെന്ന് അവര്‍ അറിയിച്ചു. ഇതോടെയാണ് അസ്ഗരൊവും കുടുങ്ങിയതെന്ന സൂചന ശക്തമായത്. അങ്ങനെയെങ്കില്‍, ഭാരതത്തിന്റെ രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവാകും യോഗേശ്വര്‍. ഷൂട്ടര്‍ അഭിനവ് ബിന്ദ്രയാണ് ആദ്യ സുവര്‍ണ ജേതാവ്.
ലണ്ടനില്‍ 60 കിലോ വിഭാഗത്തിലാണ് ഇവര്‍ മത്സരിച്ചത്. വെള്ളി മെഡല്‍ ജേതാവ് റഷ്യയുടെ ബെസിക് കുദുഖോവ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞതോടെ യോഗേശ്വറിന്റെ വെങ്കല മെഡല്‍, വെള്ളിയാക്കി ഉയര്‍ത്തിയിരുന്നു. ഇതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. എന്നാല്‍, കുദുഖോവിന്റെ മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ പ്രഖ്യാപിച്ചിരുന്നു. 2013ല്‍ അപകടത്തില്‍ മരിച്ച താരത്തോടുള്ള ആദരസൂചകമായാണിത്. മെഡല്‍ കുടുംബത്തിനു തന്നെ കൈവശം വെക്കാമെന്നും ഇന്ത്യന്‍ താരം പറഞ്ഞിരുന്നു.
വെള്ളി മെഡല്‍ പ്രഖ്യാപനത്തിനു മുന്‍പ് യോഗേശ്വറിന്റെ സാംപിളും പരിശോധിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വിഭാഗത്തില്‍ മത്സരിച്ച എല്ലാവരുടെയും സാംപിളുകള്‍ പരിശോധിച്ചുവെന്ന് വാഡയുമായി വൃത്തങ്ങള്‍ സൂചന നല്കി. ഇത്തവണ റിയൊയില്‍ പ്രാഥമിക റൗണ്ടില്‍ മടങ്ങിയിരുന്നു യോഗേശ്വര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: