മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം വീണ്ടും കുറച്ചു. കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 75 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ 4.75 ശതമാനമായി. പുതിയ നിരക്കുകള്‍ ഇന്ന് നിലവില്‍വരും.
ബാങ്കുകളിലെ പണലഭ്യത ഉയര്‍ത്താനാണ് ആര്‍ബിഐ അടിയന്തരമായി നിരക്ക് വീണ്ടും കുറച്ചത്. ഇതോടെ ബാങ്കുകളിലെ പണലഭ്യതയില്‍ 48,000 കോടി രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകള്‍ക്ക് കൂടുതല്‍ തുക വായ്പ നല്‍കാനും വായ്പാ പലിശ നിരക്കുകള്‍ കുറയാനുംഈ നടപടി കാരണമായേക്കും.
ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം റിസര്‍വ് ബാങ്കില്‍ കരുതല്‍ധനമായി സൂക്ഷിക്കുന്നതാണ് സിആര്‍ആര്‍. നേരത്തെ ഇത് ആറ് ശതമാനമായിരുന്നത് കഴിഞ്ഞ ജനുവരി 24 ന് അരശതമാനമായി കുറച്ച് 5.5 ശതമാനമായി. ഇപ്പോള്‍ മുക്കാല്‍ ശതമാനം കൂടി കുറച്ച് 4.75 ശതമാനത്തിലെത്തി. പണലഭ്യത കുറഞ്ഞുനില്‍ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് ഭീഷണിയാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആര്‍ബിഐ നടപടിയെന്ന് കരുതുന്നു.
അതിനിടെ, തുടര്‍ച്ചയായ ഇടിവിനുശേഷം ഓഹരി വിപണി തിരിച്ചുകയറി. ഹോളി അവധിക്കുശേഷം ഇന്നലെ വ്യാപാരം തുടങ്ങിയതു മുതല്‍ വിപണിയില്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് ഇന്നലെ 17,5000 ത്തിന് മുകളില്‍ തിരിച്ചെത്തി. 357.72 പോയിന്റിന്റെ നേട്ടവുമായി 17,503.24 എന്ന നിലയിലാണ് സൂചിക ക്ലോസ് ചെയ്തത്. ഈയാഴ്ചയിലെ ആദ്യ മൂന്ന് വ്യാപാരദിനങ്ങള്കൊണ്ടുതന്നെ സൂചിക 500 പോയിന്റ് താഴ്ന്നിരുന്നു.
നിഫ്റ്റി 113.10 പോയിന്റ് കയറി 5,333.55 ലാണ് അവസാനിച്ചത്. ലോഹം, മൂലധനം, സാമഗ്രി, ബാങ്കിംഗ് മേഖലകളടക്കം എല്ലാ മേഖലകളും നേട്ടത്തിലാണ് അവസാനിച്ചത്. എന്നാല്‍ എഫ്എംസിജിക്ക് മാത്രം നേരിയ നഷ്ടം നേരിടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: