കുന്നത്തൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നില്ല. ആശുപത്രിയില്‍ മാലിന്യങ്ങള്‍ ശുദ്ധജല തടാകത്തില്‍ എത്തിപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അഞ്ചുവര്‍ഷം മുമ്പ് ഖരമാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിച്ചത്. 28 ലക്ഷം രൂപയ്ക്കാണ് പണി കരാര്‍ നല്‍കിയിരുന്നത്.
പ്ലാന്റ് നിര്‍മ്മാണത്തിനായി ആശുപത്രിവളപ്പില്‍ നിന്നും മണ്ണം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് അധികൃതരും കരാറുകാരനും തമ്മിലുള്ള തര്‍ക്കമാണ് പ്ലാന്റ് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. അതിനിടയില്‍ രാഷ്ട്രീയ സ്വാധീനത്താല്‍ 14 ലക്ഷം രൂപയുടെ ബില്ല് മാറിയെടുക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ശാസ്ത്രക്രിയാ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ കാര്യക്ഷമമായി സംസ്കരിക്കാന്‍ ആശുപത്രിയില്‍ സംവിധാനങ്ങളില്ല. മാലിന്യങ്ങള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുന്നത് മൂലം ഇവിടെ തെരുവ്നായ ശല്യം രൂക്ഷമാണ്. ആശുപത്രി മാലിന്യങ്ങള്‍ മഴവെള്ളത്തൊടൊപ്പം തടാകത്തിലേക്കും ഒഴുകിയെത്തുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതും പാഴ്വാക്കാകുകയായിരുന്നു. നിലവിലെ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ നല്കി മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: