റോഹ്തക്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡെയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഹരിയാനയിലെ മനേസറില്‍ 400 ഏക്കര്‍ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
രാവിലെ ഏഴു മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഭൂപീന്ദര്‍ സിങ് ഹൂഡെയെ കൂടാതെ ഹരിയാനയിലെ ഉന്നത ഉദ്യോഗസ്ഥന് എസ്.എസ്.ധില്ലന് മുന്‍ ഓഫീസര്‍മാരായ എം.എല്‍.തായല്‍, ഛത്തര് സിംഗ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു.
2004നും 2007നും ഇടയില്‍ കര്‍ഷകരില്‍ നിന്ന് ചുളിവ് വിലയ്ക്ക് ഏറ്റെടുത്ത ഭൂമി ഹൂഡ സര്‍ക്കാര്‍ സ്വകാര്യ നിര്‍മാണ കമ്പനിക്ക് വന്‍തുകയ്ക്ക് കൈമാറിയെന്നാണ്ആരോപണം. ഇടപാടിലൂടെ 1500 കോടിയുടെ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ബി.ജെ.പിയുടെ മനോഹര്‍ ലാല്‍ഖട്ടര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഇതു സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര ഹരിയാനയിലെ ഗുഡ്ഗാവില്‍ നടത്തിയ ഭൂമി ഇടപാടിന് വേണ്ടി ഭൂപീന്ദര്‍ സിംഗ് ഹൂഡ അധികാര ദുര്‍വിനിയോഗം നടത്തിയതായി ഇരുന്നൂറ്റി അന്‍പതോളം ഭൂമി ഇടപാട് കേസുകള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് എസ്.എന്‍.ധിന്‍ഗ്ര കമ്മീഷന് കണ്ടെത്തിയിരുന്നു.
2008ല്‍ ഗുഡ്ഗാവിലെ സെക്ടര്‍ 83ല്‍ വധേര വാങ്ങിയ 3.5 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ടാണ് വിവാദം. 7.5 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മാസങ്ങള്‍ക്ക് ശേഷം 58 കോടി രൂപയ്ക്ക് ഡി.എല്‍.എഫിന് മറിച്ച് വില്‍ക്കുകയായിരുന്നു. ആരോപണങ്ങള്‍ വാധേരയും ഡി.എല്‍.എഫും നേരത്തെ നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: