ഹാനോയ് : നയതന്ത്രബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന പന്ത്രണ്ട് കരാറുകളിൽ ഭാരതവും വിയറ്റ്നാമും ഒപ്പുവച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, വിവര സാങ്കേതിക വിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരാണം ലക്ഷ്യമിട്ടുള്ളതാണ് കരാറുകൾ.
പ്രതിരോധ രംഗത്തെ സഹകരണത്തിനായി വിയറ്റ്നാമിന് ഭാരതം 500 മില്യണ്‍ യുഎസ് ഡോളര്‍ സഹായവും വാഗ്ദാനം ചെയ്തു. 2017 ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ വർഷമായി ആഘോഷിക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വിയറ്റ്നാം പ്രധാനമന്ത്രി ഗുയെൻ സുവാൻ ഫുക്കിന്റെയും സാന്നിദ്ധ്യത്തിലാണ് കരാറുകൾ ഒപ്പിട്ടത്.
വിയറ്റ്നാമീസ് അക്കാഡമിയും ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സും തമ്മിൽ സഹകരണ കരാർ ഒപ്പിട്ടിട്ടുണ്ട്. സൈബർ സുരക്ഷ മേഖലയിലും യു എൻ സമാധാന ശ്രമങ്ങളിലും സഹകരണം വളർത്താനും തീരുമാനമുണ്ട്. സമൂഹങ്ങൾ തമ്മിലുള്ള രണ്ടായിരം വർഷത്തെ സഹകരണത്തിന്റെ പ്രതീകങ്ങളാണ് ബുദ്ധ – ഹിന്ദു ക്ഷേത്രങ്ങളും മറ്റ് ചരിത്രസ്മാരകങ്ങളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിയറ്റ്നാമിന്റെ ദേശീയ ഐക്യത്തിലും ഉയർച്ചയിലും ഭാരതം അതിയായി സന്തോഷിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുന്‍പ് വിയറ്റ്നാം ഭരണാധികാരി ഹോചിമിന്റെ ശവകുടീരത്തിലും രക്തസാക്ഷികളുടെയും സ്മാരകങ്ങള്‍ മോദി സന്ദര്‍ശിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: