ആലപ്പുഴ: ജില്ലയിലെ വളര്ത്തുനായ്ക്കള്ക്കെല്ലാം 30നകം ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണമെന്നും അല്ലാത്ത പക്ഷം ഉടമകളില്‍നിന്ന് പിഴ ഈടാക്കാനും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ ആധ്യക്ഷ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് സന്നിഹിതയായി. വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സ് ഉടമകളെക്കൊണ്ട് ഈ മാസം 30നകം എടുപ്പിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ലൈസന്‍സിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കുന്നതിന് മുന്നോടിയായി വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ മരുന്ന് എടുക്കണം. ഇതിന് 10 രൂപയാണ് ഫീസ്. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പേ വിഷത്തിനെതിരേയുള്ള കുത്തിവയ്പ്പു ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുകയാണ്. എല്ലാ പഞ്ചായത്തുകളും നഗരസഭയും അതത് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്കി.
അക്രമകാരികളായ തെരുവുനായകളെ നശിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്മാന്മാരും ആവശ്യപ്പെട്ടു. നിയമാനുസൃതമായ പ്രവര്‍ത്തികള്‍ മാത്രമേ ചെയ്യാന്‍ നിര്‍വാഹമുള്ളൂവെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ നായ വന്ധ്യംകരണപരിപാടി ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കും. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. രണ്ടുകേന്ദ്രങ്ങളാണ് ജില്ലയില്‍ തുടങ്ങുക. അവിടെ നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ഓപ്പറേഷന് തിയറ്റര്‍ ഒരുക്കും.
ആദ്യ വന്ധ്യംകരണ കേന്ദ്രം ആലപ്പുഴയില്‍ ഒക്ടോബറോടെ പ്രവര്‍ത്തനം തുടങ്ങും. അറവുശാലകളില്‍ നിന്നുള്ള മാലിന്യം, റോഡുകളിലെ മീന്‍വില്‍പ്പന എന്നിവയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
തെരുവുനായ നിയന്ത്രണത്തിന് സര്‍ക്കാര്‍ രണ്ടു ഘട്ടങ്ങളായുള്ള പദ്ധതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് കളക്ടര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ ഭാഗത്ത് ഏറ്റവും കൂടുതല്‍ നായശല്യമുള്ള മേഖലകള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കും. നായ്ക്കളെ പിടികൂടുന്നവരെ കണ്ടെത്തി നിയോഗിക്കും. രണ്ടാം ഘട്ടമായി ഇവിടെ നിന്നു പിടിക്കുന്ന നായകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റി വന്ധ്യംകരണം നടത്തും. നായകളെ സംരക്ഷിക്കാന്‍ തയ്യാറുള്ള മൃഗസംരക്ഷണ പ്രസ്ഥാനങ്ങളെ പദ്ധതിയിലേക്ക് കൊണ്ടുവരും. പഞ്ചായത്തുകള്‍ക്ക് പ്ലാന്‍/തനതു ഫണ്ടില്‍ നിന്ന് തുക കണ്ടെത്താം. വന്ധ്യംകരണം നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയോഗിക്കും.
ആഴ്ചയില്‍ രണ്ടുദിവസം വീതം വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിക്കും. ഒരു വന്ധ്യംകരണ കേന്ദ്രത്തില്‍ മൂന്നു ഡോക്ടര്‍മാര്‍, എട്ട് പാരാനഴ്സുമാര്, ഓപ്പറേഷന് തിയറ്റര്‍ സഹായികള്‍ എന്നിവരെ നിയോഗിക്കും.
യോഗത്തില്‍ നഗരസഭാ ചെയര്മാന് തോമസ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്ശനന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. ഗോപകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫെലിസിറ്റ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: