കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡിലെ കുഴികള്‍ നികത്താത്തതു യാത്രക്കാരെ അപകട ഭീഷണിയിലാക്കുന്നു. ചങ്ങനാശേരിയിലെ പെരുന്ന മുതല്‍ കളര്‍കോട് വരെയുള്ള 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എ-സി റോഡിലെ പല ഭാഗത്തും വാഹനാപകടങ്ങള്‍ക്കു വഴിയൊരുക്കുന്ന തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടു മാസങ്ങള്‍ പിന്നിട്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
വേനല്‍ മഴയില്‍ തന്നെ എ-സി റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് പാളികളായി ഇളകിപ്പോയിരുന്നു. ആദ്യഘട്ടത്തില്‍ അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള കെഎസ്ടിപി അധികൃതര്‍ ഇത്തരം പ്രദേശങ്ങളില്‍ റീടാറിങ് നടത്തിയെങ്കിലും കനത്ത മഴമൂലം ദിവസങ്ങളുടെ ആയുസുമാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ടാറിംഗ് ഇളകിപ്പോയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനിന്നു കുഴികള്‍ രൂപപ്പെടുകയായിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളില്‍ വാഹനങ്ങള്‍ വീണ് അപകടങ്ങളുണ്ടായെങ്കിലും അറ്റകുറ്റപ്പണികള്‍ നടന്നിരുന്നില്ല.
പള്ളാത്തുരുത്തി പാലത്തിനു കിഴക്കുവശം, കൈനകരി ജംഗ്ഷന്, പൊങ്ങ, നെടുമുടിപാലം, മങ്കൊമ്പ്, രാമങ്കരി തുടങ്ങിയ സ്ഥലങ്ങളിലാണ് കുഴികളേറെയും രൂപപ്പെട്ടിരിക്കുന്നത്. നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് റോഡിലെ അപകട കുഴികളില്‍ വീണ് പരിക്കേറ്റിരിക്കുന്നത്.
കുഴിയില്‍ വീണ് നിയന്ത്രണം വിട്ട വാഹനങ്ങള്‍ റോഡരുകിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇടിച്ചുകയറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പരാതികള്‍ വ്യാപകമായതോടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ നടപടി ആരംഭിച്ചെങ്കിലും ടാറിംഗ് യന്ത്രം തകരാറിലായതോടെ കുഴിയടയ്ക്കല്‍ അനന്തമായി നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: