നാള് ചെല്ലുന്തോറും നിങ്ങളുടെ സ്വഭാവത്തില്‍ അഭിവൃദ്ധി കാണണം. സാധനയില്‍ പുരോഗതി പ്രാപിക്കണം. ദൈനം ദിന പ്രവര്‍ത്തികള്‍ ശുദ്ധമാകാതെ ചിത്തം വിശുദ്ധമാകില്ല. ചിത്ത ശുദ്ധിയില്ലാതെ ഈശ്വരാനുസന്ധാനം സാധ്യമല്ല. നിങ്ങളില്‍ ഇപ്പോള്‍ തന്നെയുള്ള സ്വഭാവങ്ങളെ സംരക്ഷിക്കുക. ദുര്‍ഗുണങ്ങളെ ഉന്മൂലനാശം ചെയ്യുക. ആന്തരികമായും ബാഹ്യമായും ശരിയായ വീക്ഷണം പുലര്‍ത്തുക. അനാവശ്യമായി ഒന്നിനെയും നിങ്ങള്‍ നിന്ദിക്കരുത്.
ചിലപ്പോള്‍ ധര്‍മ്മ സങ്കടങ്ങള്‍ ഉണ്ടായെന്നും വരാം. മറ്റുചിലപ്പോള്‍ വാസനകള്‍ അപ്രതിരോധ്യമായി ഭവിക്കും. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഈശ്വര കാരുണ്യത്തിന് മാത്രമേ നിങ്ങളെ രക്ഷിക്കാന്‍ കഴിയു. മനോവൃത്തികള്‍ ദുഷ്കര്‍മ്മങ്ങളിലേക്കും പാപകര്‍മ്മങ്ങളിലേക്കും പ്രവഹിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഈശ്വരനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍.
‘അല്ലയോ മഹാപ്രഭോ ദുഷ്പ്രവണതകളില്‍ നിന്നും ഈയുള്ളവനെ രക്ഷിക്കേണമേ! അങ്ങയുടെ കൃപ എപ്പോഴും ഉണ്ടായിരിക്കേണമേ, അടിയന്റെ കണ്ണുകള്‍ക്ക് അവിടുത്തെ അനശ്വരരൂപം അവിടത്തെ ദിവ്യസാനിധ്യം, ശക്തി, തേജസ്, ലീലാവിലാസങ്ങള്‍ ഇവയെ മാത്രം എവിടേയും ദര്‍ശിക്കാന്‍ കഴിയേണേ. അവിടത്തെ ദിവ്യമഹിമയേക്കുറിച്ചുള്ള കഥകളും കീര്‍ത്തനങ്ങളും എന്റെ കാതുകളില്‍ എത്തി ഹൃദയം മുഖരിതമാകുവാന്‍ ഇടയാക്കേണമേ? അങ്ങനെ സധാസമയവും അങ്ങയില്‍ ലയിച്ച് ആഹ്ലാദിക്കുവാനും സംഗതി വരുത്തേണമേ’ പെട്ടെന്ന് അമ്മ ശിവധ്വജ മഹാരാജാവിന്റെ തിളക്കമാര്‍ന്ന കഥയിലേക്ക് ശ്രദ്ധതിരിച്ചു.
ശിഖിധ്വജന്റെ മനഃശക്തിയും അദ്ധ്യാത്മിക അഭിലാഷവും വൈരാഗ്യവും എന്തായിരിക്കുമെന്നും നിങ്ങളൊന്ന് വിഭാവന ചെയ്യുവിന്‍ ഒരു രാജാവ് തന്റെ രാജകീയ പദവിയും കീരിടവും അധികാരങ്ങളും ആഡംബരങ്ങളും സുഖ സൗകര്യങ്ങളുമെല്ലാം ഇട്ടെറിഞ്ഞ് ബ്രഹ്മജ്ഞാനത്തില്‍ ദത്തശ്രദ്ധനായി വനാന്തരത്തിലെ എകാന്തതയില്‍ തപസുമായി ജീവിതം നയിച്ചില്ലേ. ഇത് എളുപ്പമാണോ! യാതൊരുവിധ പരാതികളും ഇല്ലാതെ ക്ഷമയോടെ അദ്ദേഹം നിരവധി വര്‍ഷം താപസ ജീവിതം നയിച്ചു. യോഗത്തിലും പ്രായോഗിക ജ്ഞാനത്തിലും രാജ്യ ഭരണത്തിലും അത്യന്തം നിപുണയായ രാജ്ഞിതന്റെ മനസ്സിനും രാജ്യഭരണങ്ങളിലും ഭര്‍ത്താവിന്റെ ക്ഷേമ സംരക്ഷണ നിരതമായ സതീ ധര്‍മ്മങ്ങളിലും വ്യാപരിച്ചിരിക്കുന്നു. രാജ്ഞിതന്റെ സിദ്ധികൊണ്ട് പ്രജകളെ മാതൃകാപരമായി സംരക്ഷിക്കുക തന്നെ ചെയ്യും.
തയ്യാറാക്കിയത് ടി.ഭാസ്കരന്
കാവും ഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: