ആലപ്പുഴ: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി മേഖലയിലെ മൂവായിരത്തി അഞ്ഞൂറോളം അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും രണ്ടുവര്‍ഷമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. 2014-15 വര്‍ഷത്തില്‍ രൂപീകരിച്ച 232 പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിയമിച്ച അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്ക്കുമാണ് ശമ്പളം ലഭിക്കാത്തത്. ഇതില്‍ 65 സര്‍ക്കാര്‍ സ്കൂളുകളും ബാക്കിയുള്ളവ എയിഡഡ് മേഖലയിലുമാണ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അദ്ധ്യാപക ബാങ്കില്‍ നിന്നും മറ്റു സ്കൂളുകളില്‍ ഗസ്റ്റായുമാണ് നിയമിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഇത്രയും കാലമായിട്ടും ശമ്പളം ലഭിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അദ്ധ്യാപനത്തിനുവേണ്ട തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് പ്രധാന തടസ്സം. തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയാല്‍ മാത്രമേ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. എംഎഡ്, നെറ്റ്, സെറ്റ്, എംഫില്‍ തുടങ്ങിയ ഉന്നത യോഗ്യതയുള്ളവരാണ് ഈ അദ്ധ്യാപകര്‍. ഇവരില്‍ ബഹുഭൂരിപക്ഷവും പ്രായപരിധി കഴിയാറായവരുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വേതനം പോലും ലഭിക്കാതെ ജോലിയില്‍ നിന്നും വിരമിക്കേണ്ടുന്ന ഗതികേടിലാണ് അദ്ധ്യാപകര്‍. അദ്ധ്യാപന ജോലിക്കൊപ്പം ഇതര ക്ലറിക്കല്‍ ജോലികളും ഇവര്‍ ചെയ്യേണ്ടിവരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം നിയമനഅംഗീകാരം നല്‍കിയെങ്കിലും ഉത്തരവ് ഇറക്കിയില്ല.
ഈ സാഹചര്യത്തില്‍ ഇവരുടെ നിയമനവും ശമ്പളവും അനന്തമായി നീണ്ടുപോകുകയാണ്. ഇതിനിടെ പലവിധ സമരങ്ങള്‍ നടത്തി അധികൃതര്‍ക്ക് പരാതികളും നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇത്തവണ അദ്ധ്യാപക ദിനത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ നടത്തുമെന്ന് കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: