ന്യൂദല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന് അയവു വരുത്തുകയെന്ന ലക്ഷ്യവുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഇന്ന് കശ്മീരിലെത്തും. പ്രതിഷേധക്കാരുമായും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ചയില്ല.
ഇതിനു മുന്നോടിയായി ദല്‍ഹിയില്‍ സംഘാംഗങ്ങള്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രി കശ്മീരിലെ സ്ഥിതിഗതികള്‍ വിവരിച്ചുനല്‍കി. നിലവില്‍ കേന്ദ്രവും ജമ്മുകശ്മീര്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാടുകളും കശ്മീര്‍ വിഷയം സംബന്ധിച്ച ലഘു വിവരണവും രാജ്നാഥ്സിങ് നടത്തി. സര്‍വ്വകക്ഷി സംഘത്തിന് ഏകസ്വരം വേണമെന്നതിനാലാണ് കേന്ദ്രആഭ്യന്തരമന്ത്രി പ്രത്യേക യോഗം വിളിച്ചത്.
കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്ന സംഘം വ്യക്തികളുമായും സംഘങ്ങളുമായും വിവിധ പ്രാദേശിക കക്ഷികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഭരണഘടനയ്ക്ക് അകത്തു നിന്നുകൊണ്ട് പ്രശ്ന പരിഹാരത്തിന് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സര്‍വ്വകക്ഷി സംഘത്തിന് സ്വീകരിക്കാനാകും. പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ഡോ. ജിതേന്ദ്രസിങ് എന്നിവരും സ്ഥിതിഗതികള്‍ സര്‍വ്വകക്ഷി സംഘത്തിന് വിശദീകരിച്ചു.
സര്‍വ്വകക്ഷി സംഘത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, അംബികാസോണി, കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്, ശരത് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എംപിമാരായ സൗഗത റോയി, സഞ്ജയ് റാവത്ത്, അസദുദ്ദീന്‍ ഒവൈസി, ഇ. അഹമ്മദ് തുടങ്ങിയ നേതാക്കളാണുള്ളത്. സര്‍വ്വകക്ഷിസംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്തുണ അറിയിച്ച സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും നേതാക്കളെ അയച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: