മുംബൈ: കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച ശരദ് റാവു ട്രേഡ് യൂണിയന് രംഗത്തെ അതികായനായിരുന്നു. എഴുപത്തിയാറുകാരനായ അദ്ദേഹം തൊഴിലാളികളുടെ സഹയാത്രികനായിരുന്നു. തുണിമില്ലുകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച ദത്താ സാമന്ത് പ്രശസ്തനാകും മുന്‍പേ ഈ രംഗത്ത് കഴിവു തെളിയിച്ച് രംഗത്തിറങ്ങിയയാളാണ് റാവു.
മുന്‍കേന്ദ്ര മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ശിഷ്യനായിരുന്നു. 74ല്‍ റെയില്‍വേയില്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പണിമുടക്ക് അരങ്ങേറി. 20 ദിവസം നീണ്ട അതിശക്തമായ സമരം ഇന്ദിരാഗാന്ധി ഭരണകൂടം അടിച്ചമര്‍ത്തുകയായിരുന്നു.
അടുത്ത വര്‍ഷം അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഫെര്‍ണാണ്ടസ് ഒളിവില്‍ പോയി. ആ സമയത്ത് ട്രേഡ് യൂണിയനുകളെ നയിച്ചത് ശരദ് റാവുവായിരുന്നു. ഫെര്‍ണാണ്ടസിന്റെ ഹിന്ദ് മസ്ദൂര്‍ സഭ തൊഴിലാളികളെ സംഘടിപ്പിച്ചപ്പോള്‍, റാവുവാണ് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളെ സംഘടിപ്പിച്ചത്. മുംബൈ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ സംഘടിപ്പിച്ചത് ശരദ് റാവുവായിരുന്നു. ഇന്ന് അതിന്റെ തലപ്പത്ത് മകന് ശശാങ്കാണ്.
ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ നേതാവായതു കൊണ്ടാകാം മുംബൈ നഗരത്തെ സെക്കണ്ടുകള്‍ക്കുള്ളില്‍ നിശ്ചലമാക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. അസംഘടിത മേഖലയിലും അദ്ദേഹം കടന്നുചെന്നു. മുംബൈയിലെ വഴിയോര വാണിഭക്കാരെ അദ്ദേഹമാണ് സംഘടിപ്പിച്ചത്. തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഠിനമായി യത്നിച്ചയാളാണ് റാവു. മുംൈബയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളം വാങ്ങി നല്‍കിയത് അദ്ദേഹമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: