ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ ആദ്യമായി കേരളം ഓണമാഘോഷിച്ചു. കേരള സര്‍ക്കാരുമായി സഹകരിച്ച് രാഷ്ട്രപതിഭവനില്‍ നടന്ന ഓണാഘോഷത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്രമന്ത്രിമാരും എംപിമാരും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഏഴോളം മന്ത്രിമാരും ദല്‍ഹിയിലെ വിവിധ പ്രമുഖരും ഓണാഘോഷത്തില്‍ പങ്കെടുത്തു.
കൈരളി എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികളും ഓണസദ്യയും നടന്നു. കേരളത്തെ കുറിച്ചുള്ള ലഘു വിവരണത്തോട് കൂടിയ 54 മിനുട്ട് ദൈര്‍ഘ്യമുള്ള സാംസ്കാരിക പരിപാടികള്‍ നടന്നു. സി. കെ. മാരാരുടെ നേതൃത്വത്തില്‍ വാദ്യമേളം അവതരിപ്പിച്ചു.
ഡോ. ജയപ്രഭാ മേനോനും സംഘവും ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ മോഹിനിയാട്ടവും അരങ്ങേറി. ‘ഗീതോപദേശം’ കഥയെ ആസ്പദമാക്കി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കഥകളിയും തെയ്യം, മയൂര നൃത്തം, കളരി, കേരള നടനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി എന്നീ കലാപരിപാടികളും രാഷ്ട്രപതിഭവനില്‍ ഉണ്ടായിരുന്നു.
കലാപരിപാടികള്‍ക്ക് ശേഷം സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ഇത്ര അപൂര്‍വ്വമായ അവസരം നല്കിയ രാഷ്ട്രപതിപ്രണബ് കുമാര്‍ മുഖര്‍ജിക്ക് നന്ദി പറഞ്ഞു. ഓണം കേരളത്തിന്റെ മുഴുവന്‍ ആഘോഷമാണെന്നും മതപരമായ വേര്‍തിരിവുകള്‍ പൊട്ടിച്ചെറിയുന്ന ആഘോഷമാണിതെന്നും പിണറായി പറഞ്ഞു.
രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിനും പ്രസ് സെക്രട്ടറി വേണുരാജാമണിക്കും പ്രത്യേകം നന്ദി പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: