ആലപ്പുഴ: ഓണാഘോഷങ്ങളോടനുബന്ധിച്ച് ജനങ്ങളുടെ സുരക്ഷയ്ക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായി വിപുലമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നഗരത്തില്‍ പ്രധാന സ്ഥലങ്ങളില്‍ വ്യാപാരികളുടെ കൂടി സഹായത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
മുല്ലക്കല്‍ അമ്പലത്തിന് സമീപമുള്ള പോലീസ് എയിഡ്പോസ്റ്റ് 16 വരെ സ്പെഷ്യല്‍ കണ്ട്രോള് റൂമായി പ്രവര്‍ത്തിക്കും. ഇവിടെ 24 മണിക്കൂറും പോലീസിന്റെ സേവനം ലഭ്യമാകും. വ്യാപാരകേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെടുമെന്നതിനാല്‍ ഡിവൈഎസ്പിയുടെയും, ആലപ്പുഴ നോര്‍ത്ത്, സൗത്ത് സിഐമാരുടെയും മേല്‍നോട്ടത്തില്‍ ആലപ്പുഴ നഗരപ്രദേശത്ത് എട്ട് ജീപ്പ് പട്രോള്‍, അഞ്ച് ബൈക്ക് പട്രോള്‍, നാലു ഫുട്പട്രോള് എന്നിങ്ങനെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
മാലമോഷണം, പോക്കറ്റടി, പൊതുസ്ഥലത്തുള്ള മദ്യപാനം, മദ്യലഹരിയിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി മഫ്തിയില്‍ ഷാഡോ പോലീസും പിങ്ക് ബീറ്റ് വനിതാ പോലീസിനെയും നിയമിച്ചു. പ്രൈവറ്റ് ബസ്സുകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മഫ്തിയില്‍ പോലീസുകാരെ നിയമിക്കും.
ഗതാഗത നിയന്ത്രണത്തിന് നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായി വാഹനമോടിക്കുക, അനധികൃത പാര്‍ക്കിങ് എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ബീച്ചില്‍ വനിതാ പോലീസ് സ്റ്റേഷന് എസ്ഐയുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തിക്കും. ബീച്ചിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: